മൂന്നാറിനെകുറിച്ചുള്ള ഉന്നതതല യോഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുത്തേക്കില്ല. ഇടുക്കിയിൽ നിന്നുള്ള സിപിഐ പ്രതിനിധികളും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിളിച്ചു ചേർക്കുന്ന യോഗത്തിന് എത്തില്ല. അതേസമയം സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം , കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണിയും യോഗത്തിൽ പങ്കെടുത്തേക്കും.
മൂന്നാർ ടൗണിന് നടുവിലെ 22 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി സംബന്ധിച്ചാണ് റവന്യൂ സെക്രട്ടറി ഉന്നതതലയോഗം വിളിക്കുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കാൻ നോട്ടിസ് നൽകിയ ഭൂമിയെ കുറിച്ച് മുഖ്യമന്ത്രി നേരിട്ടിടപെട്ട് യോഗം വിളിച്ച് ചേർക്കുന്നതിൽ സിപിഐക്കും റവന്യൂ വകുപ്പിനും ഉള്ള കടുത്ത എതിർപ്പ് പുറത്തു വന്നുകഴിഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഉന്നതല യോഗം വിളിക്കുന്ന ജൂലൈ ഒന്നാം തീയതി കോട്ടയത്ത് നേരത്തെ ഏറ്റ പൊതുപരിപാടിയിൽ റവന്യൂ മന്ത്രിക്ക് പങ്കെടുക്കേണ്ടതുണ്ട്. അദ്ദേഹം കോട്ടയത്ത് പോയാൽ തിരുവനന്തപുരത്തെ യോഗത്തിനെത്താനുമാവില്ല. സി. എ. കുര്യൻ ഉൾപ്പെടെയുള്ള പ്രദേശിക സിപിഐ നേതാക്കളും യോഗത്തിനെത്തില്ല.
അതേസമയം എസ്.രാജേന്ദ്രൻ എം.എൽഎക്കും സിപിഎം ഏരിയാ സെക്രട്ടറി കെ.കെ.വിജയനും ഒപ്പം കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണിയും യോഗത്തിനെത്തുമെന്നാണ് അറിയുന്നത്. യോഗം വിളിച്ചതു തന്നെ സിപിഎം സിപിഐ ഭിന്നതക്ക് വഴിവെച്ച സാഹചര്യത്തിൽ. യോഗ തീരുമാനങ്ങൾക്കും വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നുകഴിഞ്ഞു.