പൊലീസിലെ എതിരാളികളെ കടന്നാക്രമിച്ച് ഡിജിപി ടി.പി.സെന്‍കുമാറിന്റെ വിടവാങ്ങല്‍ സന്ദേശം. താഴേത്തട്ടിലേക്കാള്‍ പലമടങ്ങ് ക്രിമിനലുകള്‍ ഐപിഎസ് തലത്തിലുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. വിലക്കുകളില്‍ നിന്ന് സ്വതന്ത്രനായെന്നും ജനനന്മയ്ക്കുവേണ്ടി പൊതുരംഗത്തുതന്നെ ഉണ്ടാകുമെന്നും സെന്‍കുമാര്‍ പ്രഖ്യാപിച്ചു.
പേരൂര്‍ക്കട എസ്.എ.പി. ക്യാംപ് പരേഡ് ഗ്രൗണ്ടില്‍ പ്രൗഢമായ വിടവാങ്ങല്‍ പരേഡാണ് പൊലീസ് സേന സ്ഥാനമൊഴിയുന്ന മേധാവിക്കുവേണ്ടി ഒരുക്കിയത്. ടി.പി.സെന്‍കുമാര്‍ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് വിടവാങ്ങല്‍ പ്രസംഗം.
മുഖ്യമന്ത്രിയുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. പൊലീസില്‍ താഴേത്തട്ടിലേക്കാള്‍ മേല്‍ത്തട്ടിലാണ് ക്രിമിനലുകള്‍ കൂടുതല്‍. പൊലീസ് രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണം. പൊലീസിന് പുറത്ത് പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥര്‍ കൂപമണ്ഡൂകങ്ങളാണ്. കേസന്വേഷണങ്ങളില്‍ ഒരുവിധ സമ്മര്‍ദത്തിനും വഴങ്ങരുത്. മുന്നോട്ടുള്ള വഴിയെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. രണ്ടാമൂഴത്തില്‍ അന്പത്തഞ്ചുദിവസത്തിനുശേഷമാണ് സെന്‍കുമാര്‍ സംസ്ഥാനപൊലീസ് മേധാവി പദവി ഒഴിയുന്നത്.
ഒറ്റയാൾ പോരാട്ടം നടത്തി സുപ്രീംകോടതി വിധിയുടെ കരുത്തിൽ പുനർനിയമനം ലഭിച്ച സെൻകുമാറിന് ഡിജിപി സ്ഥാനത്തിരുന്നും പോരാട്ടം തുടരാനായിരുന്നു വിധി. ഒന്നരമാസത്തെ കാലാവധിക്കിടെ സെൻകുമാറിനെ., മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചത് പുതുവൈപ്പിലെ പൊലീസ് നടപടിയുടെ കാര്യത്തിൽ മാത്രം. മുപ്പത്തിനാല് വർഷത്തെ സർവ്വീസിനൊടുവിൽ 1983 ബാച്ചുകാരാനായ ടി പി സെൻകുമാർ പടിയിറങ്ങുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ബാക്കിയാകുന്നത് അപൂർവ്വമായ ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ ഏടുകൾ.