നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പൾസർ സുനി തന്നോടു പറഞ്ഞ കാര്യങ്ങൾ മൊഴിയിലുണ്ടെന്ന് ജിൻസൻ പറഞ്ഞു. അതേസമയം കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ച് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
മാലപൊട്ടിക്കല്‍ കേസുകളിലെ സ്ഥിരംപ്രതി, തൃശൂര്‍ പീച്ചി സ്വദേശി ജിന്‍സണ്‍. കഴിഞ്ഞ വര്‍ഷം ഒടുവില്‍ എറണാകുളം മരടില്‍ അറസ്റ്റിലായി. പിന്നീട് സമാനമായൊരു കേസില്‍ നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്ത് കാക്കനാട് ജയിലില്‍ അയച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടത്. ഇരുവരും ഒരേ സെല്ലിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയും പുറത്തുവരാത്ത ചില വിവരങ്ങള്‍ ജിന്‍സണ്‍ അറിയാനിട വന്നത് അങ്ങനെയാണ്. കൂടാതെ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടതിനെക്കുറിച്ചും ജിന്‍സണ് അറിയാമെന്നാണ് കരുതുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തുവന്ന ജിന്‍സണെ പൊലീസ് വീണ്ടും പൊക്കി, കേസിലൊന്നും പ്രതിയാക്കിയല്ല വിവരങ്ങള്‍ അറിയാന്‍ മാത്രം.
അങ്ങനെ അന്വേഷ·ണസംഘം പറഞ്ഞുറപ്പിച്ചത് അനുസരിച്ചാണ് ജിന്‍സണ്‍ ഇന്ന് ആലുവ കോടതിയില്‍ എത്തിയത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. ജയിലിൽ വച്ച് പള്‍സര്‍ സുനി നേരിട്ട് പറഞ്ഞും അല്ലാതെയും അറിഞ്ഞ കാര്യങ്ങളെല്ലാം തന്റെ മൊഴിയിലുണ്ടെന്ന് ജിൻസൻ പറഞ്ഞു.
ഈ മൊഴിയുടെ പകര്‍പ്പ് കോടതിയില്‍ നിന്ന് വാങ്ങിയാകും പൊലീസിന്റെ തുടരന്വേഷണം. അതേസമയം കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും മറ്റ് അഞ്ച് തടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിനെ ബ്ലാക്മെയില്‍ െചയ്തുവെന്ന പരാതിയിലും വിവരങ്ങള്‍ ആരായും. ഇവിടെ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു പുറത്തിറങ്ങിയ ശേഷം ഫോണ്‍ വാങ്ങി ഷൂസില്‍ ഒളിപ്പിച്ച് ജയിലിലേക്ക് കടത്തുകയായിരുന്നു. ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പുതിയ കേസെടുത്തത്.