'അമ്മ'യ്ക്ക് സ്ത്രീവിരുദ്ധ നിലപാടെന്ന് പി.കെ. ശ്രീമതി എം.പി. സ്ത്രീയുടെ സ്വരം ഉയര്‍ത്താന്‍ അനുവദിക്കാത്ത പുരുഷമേധാവിത്തമാണ് അമ്മയില്‍ നടക്കുന്നതെന്ന് പി.കെ.ശ്രീമതി ഫെയ്സ് ബുക്കില്‍ വിമര്‍ശിച്ചു. അമ്മയ്ക്ക് അമ്മ മനസ് അറിയില്ലെന്നും ഇക്കാരണങ്ങളാല്‍ ആണ് വനിതാപ്രവര്‍ത്തകര്‍ കൂട്ടായ്മ രൂപീകരിച്ചതെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പുരുഷമേധാവിത്വമാണ് അമ്മയ്ക്ക് അകത്തുനടക്കുന്നതെന്ന് ജനം സംശയം ചോദിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നു
പി.കെ.ശ്രീമതിയുടെ ഫെയ്സ്ബുക്ക്് പോസ്റ്റ്
'അമ്മ '. ഒരു നല്ല സംഘടനയാണ്. എന്നാൽ "അമ്മക്ക് "അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവർത്തകർക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതിൽ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകൾ പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക.
എന്നാൽ പ്രമുഖ നേതാക്കളുൾപ്പടെ പുരുഷന്മാർ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമർശിച്ചു രംഗത്തു വന്നതും. " വനിതാതാരകൂട്ടായ്മ" യെ അഭിനന്ദിച്ചതും സ്വാഗതാർഹമാണു . അവസരത്തിനൊത്ത് അത്രയെങ്കിലും ഉയരാൻ അവർക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാൻ 'അമ്മ' ക്മ്മിറ്റിയിൽ പങ്കെടുത്തവർക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവർക്ക്? എങ്കിൽ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ . ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട് .
സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ ബേബി നൽകിയ പ്രസ്താവന വളരെ സ്വാഗതാർഹമാണു. "അമ്മ". ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ . "അമ്മ" ക്കു യോജിച്ചതാണോ ആ പ്രസ്താവന?സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയർന്നില്ല പോലും! അഥവാ ഉയരാൻ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേൾക്കുന്നു.
അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങൾ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോൾ 'അമ്മ ''മനസ്സ് തങ്ങൾക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെൺകുട്ടികളും. ജനങ്ങളാകേയും സംശയിച്ചാൽ ആർക്കെങ്കിലുംതെറ്റ് പറയാനാകുമോ?