നടി അക്രമിക്കപ്പെട്ട സംഭവം വ്യാഴാഴ്ച നടക്കുന്ന വാർഷിക യോഗത്തിൽ താരസംഘടന 'അമ്മ' ചർച്ച ചെയ്യും. ബുധനാഴ്ച നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം മൂന്നു മണിക്കൂർ നീണ്ടു. എക്സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ചെന്നൈയിലായതിനാല്‍ യോഗത്തിന് എത്തില്ലെന്നു രമ്യ അറിയിച്ചിരുന്നു. ആലുവയിൽ പൊലീസിനു മൊഴി നൽകുന്നതിനാൽ ദിലീപിനും യോഗത്തിൽ പങ്കെടുക്കാനായില്ല.
മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം പങ്കെടുത്തു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു.അതേസമയം, താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം ചര്‍ച്ച ചെയ്യുന്നില്ല. യോഗം തുടങ്ങാന്‍ ദിലീപിനായി കാത്തിരിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. നിലവിലെ വിവാദം അമ്മ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു ഇന്നസെന്റിന്റെ ആദ്യ നിലപാട്.
കോടതിയിലിരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയിൽ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവർക്കെതിരെ പറയാനില്ല. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവർക്കൊപ്പം നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവമുണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയേയും വിളിച്ചിരുന്നു. അന്ന് ബെഹ്റ പറഞ്ഞത്, ‘ഇന്നസെന്റ് ഒരു കാര്യമുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പറഞ്ഞിതു ചെയ്യരുത്. ഭംഗിയായിട്ടു കേസ് അതിന്റെ വഴിക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. അത്യാവശ്യമാണെങ്കിൽ മാത്രമേ ചാനലിൽ വരെ വന്നുപറയേണ്ട കാര്യമുള്ളൂ’.
ആ കേസ് മര്യാദയ്ക്കു നടക്കുന്നതുകൊണ്ടാണല്ലോ ഒന്നിലേറെ പ്രതികളെ പിടിച്ച് അകത്തിട്ടിരിക്കുന്നത്. അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്. ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടത് കോടതിയും പൊലീസുമാണ്. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടണം. താൻ കുറ്റം ചെയ്തവരുടെ കൂടെ നിൽക്കുന്ന ഒരാളല്ല. സംഭവത്തിനു പിന്നിൽ ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടത്തേണ്ടത് പൊലീസാണെന്നും ഇന്നസെന്റ് പറഞ്ഞു.