കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച ജോയിയുടെ സഹോദരന്മാരുടെ മൊഴിയെടുക്കും. ജോയി വില്ലേജ് ഓഫീസർക്ക് നൽകിയ ആത്മഹത്യാക്കുറിപ്പിൽ വസ്തുവിനെച്ചൊല്ലി സഹോദരന്മാർക്കിടിലുള്ള ഭിന്നതയെക്കുറിച്ച് സൂചനയുള്ള സാഹചര്യത്തിലാണ് നടപടി.
ആത്മഹത്യയ്ക്ക് ആഴ്ചകൾ മുമ്പ് ജോയി ചെമ്പനോട വില്ലേജ് ഓഫീസർ പി.എ സണ്ണിക്ക് നൽകിയ ആത്മഹത്യക്കുറിപ്പിൽ സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെക്കുറിച്ച് സൂചനയുണ്ട്. വില്ലേജ് ഓഫീസർ തന്നെയാണ് കുറിപ്പ് ജോയിയുടെ ഭാര്യ മോളിയെ ഏൽപ്പിച്ചത്. ഒപ്പം നികുതിയടക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന ഉറപ്പും നൽകി. കഴിഞ്ഞ ദിവസമാണ് കുടുംബം കത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ ആറിയില്ലെന്ന് മോളി മനോരമ ന്യൂസിനോട് പറഞ്ഞു.
സഹോദരന്മാരെ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സി.ഐ കെ.പി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണസംഘത്തിന്റെ തീരുമാനം. മറ്റു ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. രണ്ടു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. അതേസമയം ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയതിനെത്തുടർന്ന് ഒളിവിൽപ്പോയ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കോടതിയിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന. സിലീഷിന്റെ ചെമ്പനോടയിലെ വീടും, സമീപത്തെ ബന്ധുവീടുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.