യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് ദിലീപ്. നടക്കുന്നത് പ്രതിച്ഛായ തകര്‍ക്കാനും സിനിമ പരാജയപ്പെടുത്താനുമുള്ള ശ്രമമെന്ന് താരം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം പൾസർ സുനി ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല. കൂടുതല്‍ പരിശോധനകള്‍ വേണമെന്ന നിലപാടിലാണ് പൊലീസ്. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനി തന്നെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നൽകിയത് ഏപ്രിൽ 20 നാണ്. എന്നാൽ ഈ പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് കേസെടുത്തിട്ടില്ല.
പരാതിയിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് ഉന്നതരുമായി കൂടിയാലോചിച്ച ശേഷമേ കേസെടുക്കാനാകൂ എന്നും ആലുവ റൂറൽ എസ് പി എ.വി ജോർജ് അറിയിച്ചു. നാദിർഷയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും കത്ത് ദിലീപിന് എത്തിച്ചു നൽകുകയും ചെയ്ത ഇടപ്പള്ളി സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും ജയിലിൽ പൾസർ സുനിയെ സഹായിച്ചു എന്ന ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കേസിൽ ദിലീപിന് പങ്കുണ്ടെന്ന് ഭീഷണിക്കത്തിലൂടെയും ഫോൺകോളിലൂടെയും പൾസർ സുനി നടത്തിയ ആരോപണത്തിലെ ദുരൂഹത നീക്കാനും പൊലീസ് തയാറായിട്ടില്ല.
ദിലീപിനെ സംശയത്തിൻറെ നിഴലിൽ നിർത്തി തന്നെയാണ് നിലവിലെ അന്വേഷണം. അതേസമയം പൊലീസ് കേസെടുക്കാതിരുന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാൻ താൻ നുണപരിശോധനയ്ക്കോ , നാർക്കോ അനാലിസിസിനോ, ബ്രയിങ് മാപ്പിങിനോ തയാറാണെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തനിക്ക് കേസിൽ പങ്കില്ലെന്നും സിനിമകൾ പരാജയപ്പെടുത്താനും ഇമേജ് തകർക്കാനുമുള്ള ശ്രമമാണെന്നും ദിലീപ് പറഞ്ഞു. കേസിൽ ദിലീപിൻറെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ദിലീപിൻറെ പരാതിയിലാണോ, നടിയെ ആക്രമിച്ച കേസിലാണോ എന്ന് വ്യക്തമല്ല.