വില്ലേജ് ഓഫീസ് ജീവനക്കാരുടെ അനാസ്ഥ സാധാരണക്കാരുടെ ജീവിതത്തെ എത്രത്തോളം ദുരിതപൂർണമാക്കുന്നു എന്നതാണ് ഈ വാർത്തയുടെ ഉള്ളടക്കം. കുടുംബ വീതമായി കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു കിട്ടാനായി കടുത്തുരുത്തി സ്വദേശിയായ ക്ഷീരകർഷകൻ കുര്യൻ നടക്കാൻ തുടങ്ങിയിട്ട് 12 വർഷമായി. എന്നാൽ കോഴിക്കോട് , കർഷകൻ ആത്മഹത്യചെയ്ത സംഭവം വലിയ വിവാദമായതോടെ വിഷയം പരിഹരിക്കാൻ തഹസീൽദാർ തയ്യാറായി.
കുടുംബ വീതമായി കിട്ടിയ മുപ്പത്തിയേഴര സെന്റ് സ്ഥലത്തിന്റെ കരമടക്കാൻ കടുത്തുരുത്തി വില്ലേജ് ഓഫിസിൽ 1995ലാണ് കുര്യൻ ആദ്യമായി ചെല്ലുന്നത്. എന്നാൽ മുൻ വർഷത്തെ രസീതില്ലാത്തതിനാൽ കരം മേടിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.പിന്നീട് വിദേശത്തേയ്ക്ക് പോയ കുര്യൻ തുടർന്ന് 2005ല്‍ ഇതേ ആവശ്യവുമായി വീണ്ടും വില്ലേജ് ഓഫിസിൽ എത്തി. എന്നാൽ റീസർവെ നടക്കുകയാണെന്ന് പറഞ്ഞ് മടക്കി അയച്ചു. കുട്ടികളുടെ വിദ്യാഭ്യാസവായ്പയ്ക്കുവേണ്ടി 2014ൽ വില്ലേജിൽ പോക്കുവരവിനായി വീണ്ടും അപേക്ഷ നൽകി. മാസങ്ങൾ ഇതിന്റെ പേരിൽ കുര്യനെ നടത്തിച്ചു. വായ്പ കിട്ടാതെ വന്നതോടെ മൂന്ന് മക്കളുടെ വിദ്യഭ്യസത്തിന് കടം വാങ്ങിയും മറ്റുമായി വലിയ തുക ചെലവഴിച്ചു. ഒടുവിൽ വരുമാനത്തിന് വേണ്ടി പശു വളർത്തൽ തുടങ്ങി.മാറി മാറി വരുന്ന ഉദ്യോഗസ്ഥർ സ്കെച്ച് ഇല്ല സർവെയർ ഇല്ല എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. ഇതിനിടെ സർവനമ്പർ മറ്റൊരു തണ്ടപേരിലാണെന്ന് പറഞ്ഞും നടപടികൾ വൈകിപ്പിച്ചു.
പ്രശ്നം പരിഹാരിക്കാമെന്ന് പറഞ്ഞ് പലകുറി കൈക്കൂലി ആവശ്യപ്പെട്ടതായും ഇതിന് വഴങ്ങാത്തതോടെ തന്നോടുള്ള പക വർധിച്ചതായും കുര്യൻ പറയുന്നു. എന്നാൽ കോഴിക്കോട് കർഷൻ ചെയ്തതുപോലെ തനിക്കും ചെയ്യേണ്ടി വരുമെന്നറിയച്ചതോടെയാണ് കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടായത്. വെറും ഒരുമണിക്കൂർ കൊണ്ട് ഫയൽ പഠിച്ച തഹസീൽദാർ തിരുത്താധാരം നൽകിയാൽ പ്രശ്നം പരിഹരിക്കാം എന്നറിയിച്ചു. നിസാരമായി ഉദ്യോഗസ്ഥർക്ക് ചെയ്യാമായിരുന്ന കാര്യത്തിനാണ് പന്ത്രണ്ട് വർഷക്കാലം കുര്യന് നടക്കേണ്ടിവന്നത്. അതിന് ആത്മഹത്യയെന്ന് അറ്റകൈ ഭീഷണിയും ഒടുവിൽ വേണ്ടിവന്നു.