ശബരിമല സന്നിധാനത്തെ സ്വർണ്ണക്കൊടിമരം മെർക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമായാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ല. ഇക്കാര്യത്തെപ്പറ്റി തിരുപ്പതിയിലെ തന്ത്രിമുഖ്യൻമാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതൻമാരോട് താൻ ചർച്ച നടത്തി. എന്നാൽ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവർക്കാർക്കും അറിവില്ലെന്നും കുമ്മനം പറഞ്ഞു. ഈ വിവരം പിന്നെ എവിടെ നിന്ന് കിട്ടിയതാണെന്ന് ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കണം. സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവർ തുടക്കം മുതലേ ശ്രമിച്ചത്. അതിന്‍റെ ചുവടു പിടിച്ചാണ് ഐജിയും ഇപ്പോൾ ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പ് നൽകിയതാണ്. കോടിക്കണക്കിന് ഭക്തജനങ്ങൾ ആശ്രയ കേന്ദ്രമായി കരുതുന്ന ശബരിമലയ്ക്ക് നേരെ ഉണ്ടാകുന്ന ഏതൊരു ചെറിയ നീക്കം പോലും അതീവ ഗൗരവമായി അന്വേഷിക്കേണ്ടതാണ്. സ്വർണ്ണക്കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടരമാണ്. ശബരിമലയിൽ കേന്ദ്ര സുരക്ഷാ ഏജൻസികളെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ശബരിമലയിലെ പുതിയ കൊടിമരം കേടുപാട് വരുത്തിയതിന് അഞ്ച് ആന്ധ്രാക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആചാരത്തിന്റെ ഭാഗമായി മെർക്കുറി ഒഴിച്ചതാണെന്നും ബോധപൂർവമല്ലെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിരുന്നു. സംഭവത്തിൽ അട്ടിമറിയില്ലെന്നായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം.
ആന്ധ്ര വിയൂരുകാരായ വെങ്കിട്ട റാവു, സഹോദരൻ ഇ.എൻ.എൽ ചൗധരി, സത്യനാരായണ റെഢി, ഉമാമഹേശ്വര റെഢി, സുധാകര റെഢി എന്നിവരാണ് അറസ്റ്റിലായത്. ആചാരത്തിന്റെ ഭാഗമായി നവധാന്യങ്ങൾക്കൊപ്പം മെർക്കുറി കൊടിമരത്തിലേയ്ക്ക് തളിക്കുകയായിരുന്നു. മെർക്കുറി ഒഴിച്ച ഭാഗത്തെ സ്വർണം മാറി നിറവ്യത്യാസമുണ്ടായി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് അഞ്ചുപേരെയും പമ്പയിൽ നിന്ന് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കൊടിമരത്തിൽ തളിച്ചതിനു ശേഷമുള്ള മെർക്കുറി ഇവരുടെ കൈയ്യിലുണ്ടായിരുന്നു. ഇതും പ്രധാന തെളിവായി. ശബരിമല ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഫൊറൻസിക് പരിശോധനയ്ക്കൊപ്പം സൈബർ സെൽ ഉദ്യോഗസ്ഥരും സന്നിധാനത്തെത്തി തെളിവെടുത്തു. സുരക്ഷയെക്കരുതി അറസ്റ്റിലായവരെ സന്നിധാനത്തെത്തിച്ച് തെളിവെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. സിസിടി ദൃശ്യങ്ങളിൽ നിന്ന് പൂർണമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.