ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതോടെ നെയ്യ് വില കൂടും. ലിറ്ററിന് ഇരുപത്് മുതൽ മൂപ്പത് രൂപവരെ കൂട്ടാനാണ് മിൽമയുടെ തീരുമാനം. അതേസമയം ഒരുകിലോ വെണ്ണയ്ക്ക് പത്ത് രൂപവരെ കുറയുകയു ചെയ്യും.
മിൽമയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ നെയ്യ്്ക്കാണ് ചരക്കുസേവനനികുതിമൂലം വൻ വിലവർധന ഉണ്ടാകുന്നത്. നിലവിൽ അഞ്ച് ശതമാനം വാറ്റാണ് നെയ്യ്്ക്കുള്ളത്. ഇനിമുതൽ പന്ത്രണ്ട് ശതമാനം ജി.എസ്.ടി. നൽകേണ്ടിവരും. മറ്റ് കമ്പനികളുടെ നെയ്യ്്ക്കും വില വർധിക്കുന്നതിനാൽ മിൽമയുടെ വരുമാനത്തെ ചരക്കുസേവനനികുതി ബാധിക്കാനിടയില്ല. പതിനാലരശതമാനം വാറ്റുള്ള വെണ്ണയ്ക്ക് ജി.എസ്.ടി. പന്ത്രണ്ട് ശതമാനമായി കുറയും. പേടയ്ക്ക് ചരക്കുസേവനനികുതി അഞ്ച് ശതമാനമാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പതിനാലരശതമാനം വാറ്റുണ്ട്. എന്നാൽ നികുതി കുറയുമെങ്കിലും വിലയിലും തൂക്കത്തിലും ഏകീകരണം കൊണ്ടുവരാനാണ് മിൽമയുടെ തീരുമാനം.
ഇതോടെ മലബാറിലും മറ്റിടങ്ങളിലും ഉള്ള വില വ്യത്യാസം ഇല്ലാതാകും. പന്ത്രണ്ട്ഗ്രാം തൂക്കമുള്ള പേടയ്ക്ക് ഇനിമുതൽ അഞ്ചുരൂപയായിരിക്കും വില. ഐസ്ക്രീമിന്റെ നികുതി ഒന്നരശതമാനം വർധിക്കുമെങ്കിലും തൽക്കാലം വില കൂട്ടില്ലെന്ന് മിൽമ അറിയിച്ചു. നികുതി ഇല്ലാത്തതിനാൽ പാൽ, തൈര്, സംഭാരം എന്നിവയുടെ വില മാറ്റമില്ലാതെ തുടരും.