നാടെങ്ങും പനിപടരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമനം നീളുന്നു. കഴിഞ്ഞവർഷം ഒൻപതുജില്ലകളിൽ ഈ തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തുടർനടപടികൾ തടഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വൈകുന്നതാണ് നിയമനം നീളാൻ കാരണം. ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും മേൽനോട്ടവും വഹിക്കേണ്ട ഹെൽത്ത് ഇൻസ്പെക്ടർമാരാണ്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം ഇരുപത്തഞ്ചു ഒഴിവുകളുണ്ട്. മറ്റ് തദ്ദേശ സ്ഥാപനപങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
സാനിറ്ററി ഇൻസ്പെക്ടേഴ് സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചവരെയാണ് മുൻസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി നിയമിക്കുന്നത് . 2015 ലെ പി.എസ്.സി വിജ്ഞാപനത്തിലും ഇതുതന്നെയാണ് വ്യക്തമാക്കിയിരുന്നത് എന്നാൽ വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത ഇല്ലാത്തവർ ഈ അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്തു. തുടർന്നാണ് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പിഎസ്്സിയുടെ ചുരുക്കപ്പട്ടിക മരവിപ്പിച്ച ട്രൈബ്യൂണൽ ഇക്കാര്യത്തിൽ പി.എസ്. സിയുടെ നിലപാട് ആരാഞ്ഞു. പി.എസ്.സി സർക്കാരിന്റെയും .ആരോഗ്യ, നഗരകാര്യ, മനുഷ്യവിഭവ വകുപ്പുകൾ മറുപടി നൽകിയെങ്കിലും തദ്ദേശ വകുപ്പിന്റെ മറുപടിയാണ് വൈകുന്നത്.