തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവർത്തകരുടെ കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളനോട്ടടിക്ക് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടൊയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. ബി.ജെ.പി പ്രവർത്തകരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയക്കാനും തീരുമാനിച്ചു. ഒ.ബി.സി മോർച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഏരാശേരി , യുവമോർച്ച പ്രവർത്തകൻ രാഗേഷ് ഏരാശേരി എന്നിവരുടെ വീട്ടിൽ നിന്നാണ് കള്ളനോട്ടും ഉപകരണങ്ങളും പിടിച്ചത്. ഒളിവിലായിരുന്ന രാജീവ് ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. കള്ളനോട്ട് അടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങിയത് ജൂൺ 10നാണെന്നും രണ്ടാഴ്ച്ച മാത്രമെ നോട്ടടിച്ചിട്ടുള്ളെന്നുമാണ് പ്രതികൾ പറയുന്നത്. എന്നാൽ മൂന്ന് മാസത്തോളമായി നോട്ടടിച്ച് വിതരണം ചെയ്തതായി പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
Advertisement