ശബരിമലയിലെ അയ്യപ്പക്ഷേത്രസന്നിധിൽ പ്രതിഷ്ഠിച്ച സ്വർണക്കൊടിമരത്തിനു കേടുപാടു വരുത്തിയ കേസില്‍ ആന്ധ്രക്കാരായ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള സത്യനാരായണ റെഡ്ഡിയും നാലുപേരുമാണ് പമ്പയില്‍ കസ്റ്റഡിയിലായത്. പൂജാസാധനങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന ദ്രാവകമാണ് കൊടിമരത്തില്‍ ഒഴിച്ചതായി ഇവര്‍ സമ്മതിച്ചു. ആചാരത്തിന്‍റെ ഭാഗമായാണ് ചെയ്തതെന്നും മൊഴി നല്‍കി.
സംഭവം അട്ടിമറിയല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തലെങ്കിലും വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആന്ധ്രാ പൊലീസും ഉടന്‍ പമ്പയിലെത്തി ഇവരെ ചോദ്യം ചെയ്യും. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രാക്കാരായ ഇവരെ പിടികൂടിയത്. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയത്. ഈ രാസവസ്തു മെര്‍ക്കുറിയാണോ എന്നും സംശയമുണ്ട്. കസ്റ്റഡിയിലായവരില്‍നിന്ന് രാസവസ്തു കൊണ്ടുവന്നതായി സംശയിക്കുന്ന ഒരു ചെറിയ പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ശബരിമലയിലെ കൊടിമരത്തില്‍ കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം ബോർഡ് പൊലീസ് മേധാവി ടി.പി. സെൻകുമാറിനു പരാതി കൈമാറി.
ഉച്ചയ്ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലായിരുന്നു കൊടിമരം പ്രതിഷ്ഠ. മാസങ്ങള്‍ നീണ്ടുനിന്ന ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറി. അതിനുശേഷം കൊടിമരത്തിനു പരിസരത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. അധികസമയം കഴിയുംമുന്‍പേ കൊടിമരത്തിന്‍റെ പഞ്ചവർഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയതായി കണ്ടെത്തി. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.
പൊലീസും ദേവസ്വം ബോര്‍ഡും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചു. ഇതിനെ പിന്തുടര്‍ന്നായിരുന്നു അന്വേഷണം. 3.20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊടിമരത്തില്‍ 9.161 കിലോ സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ശബരിമല ഉൽസവത്തിനായി ബുധനാഴ്ച കൊടിയേറും. അടുത്ത മാസം ഏഴിന് പമ്പയിൽ ആറാട്ടോടെ ഉൽസവത്തിന് സമാപനമാകും.