അനാവശ്യമായി അവധിയെടുക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പനി പടരുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒ.പി.സമയം വൈകുന്നേരം വരെ നീട്ടും.കോഴിക്കോട് ജില്ലയിലെ പകർച്ചപനി പ്രതിരോധ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പകർച്ച പനി പ്രതിരോധ യോഗത്തിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് നികത്തണമെന്ന ആവശ്യമാണ് പ്രധാനമായി ഉയർന്നത്. പനി പടരുന്ന സ്ഥലങ്ങളിൽ പ്രത്യേക ടീമിനെ നിയോഗിക്കണന്ന ആവശ്യവും ഉയർന്നു. ജില്ലയിൽ ചില സ്ഥലങ്ങളിൽ ഡോക്ടർമാർ അനാവശ്യമായി അവധിയെടുക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അങ്ങനെയുള്ളവർ സർവീസിൽ തുടരേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു
പനി ബാധിത പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഡോക്ടർമാരെ താൽകാലികമായി നിയമിക്കാം.പനി ബാധിതരുടെ എണ്ണം കൂടുതലുള്ള ആശുപത്രികളിൽ രോഗികൾക്ക് താമസിക്കാനുള്ള സൈകര്യമൊരുക്കണം.ഇതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.. തിരുവനന്തപുരം ജില്ലയിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തുടങ്ങിയ മൊബൈൽ പനി ക്ലിനിക്കിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ ആർ.എൽ.സരിത നിർവഹിച്ചു. പനി ബാധിതർ കൂടുതലുള്ള സ്ഥലങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ക്ലിനിക് പ്രവർത്തിക്കും.