കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു പൊലീസ് കസ്റ്റഡിയില്‍. സുനിയെഴുതിയെന്ന് കരുതുന്ന കത്ത് ദിലീപിനെത്തിച്ചത് വിഷ്ണുവായിരുന്നു. പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ ഫോണില്‍ വിളിച്ചതും വിഷ്ണുവാണ്.
അതേസമയം, പൾസർ സുനി നടൻ ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് പൾസർ സുനി അങ്കമാലി കോടതിയിൽ നേരിട്ട് എഴുതി നൽകിയ പരാതിയിലെ കയ്യക്ഷരവും ഇപ്പോഴത്തെ കത്തിലേതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. കയ്യക്ഷരം സുനിയുടേതല്ലന്ന് വ്യക്തമായതോടെ കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ പുകമറയിലായി
ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നുവെന്ന് പൾസർ സുനി പരാതിപ്പെട്ടത് രണ്ടുമാസം മുൻപാണ്. അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇത്. എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് അവിടെ വച്ചുതന്നെ ആറുപേജുകളിലായി പരാതി എഴുതി തയ്യാറാക്കി. ഈ പരാതി മൂന്ന് കേസുകളായി കോടതി പരിഗണിക്കുന്നുമുണ്ട്.
ഇതിലെ കയ്യക്ഷരവും, ദിലീപിന് കൊടുത്തയച്ചതായി പറയുന്ന പുതിയ കത്തിലെ കയ്യക്ഷരവും തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തിൽ പ്രകടമാകും. പുറമെ, ദിലീപിനുള്ള കത്തിൽ ഉപയോഗിച്ചിട്ടുള്ള ഭാഷയും ശൈലിയും പരിശോധിച്ചാലും പ്രകടമായ പൊരുത്തക്കേടുണ്ട്. ഇനി,, തനിക്ക് പറയാനുള്ള കാര്യങ്ങൾ മറ്റൊരാളെക്കൊണ്ട് സുനിഎഴുതിച്ചതാണെന്ന് പറഞ്ഞാലും ആശയക്കുഴപ്പമേറും. കത്തിലെ ഉള്ളടക്കം അടക്കം ഒരു കാര്യവും മറ്റാരെയും അറിയിക്കാതെ ദിലീപിനെ താൻ സേഫ് ആക്കിയിട്ടുണ്ടെന്നാണ് സുനി ഇതിൽ അവകാശപ്പെടുന്നത്.
ഇതെല്ലാം പരിഗണിച്ചാൽ ഈ കത്തിന്റെ പിന്നിൽ തന്നെ വലിയൊരു ഗൂഡാലോചനയുണ്ട് എന്നാണ് പ്രതിഭാഗത്തിന്റെ നിഗമനം. കയ്യക്ഷരമോ കത്തിന്റെ ശൈലിയോ സുനിയുടേതല്ല എന്നാണ് അഭിഭാഷകന്റെ നിഗമനം. നടി ആക്രമിക്കപ്പെട്ടതിന് പിന്നിലെ ഗുഡാലോചനക്ക് ആവശ്യത്തിന് തെളിവുകളില്ലാതെ കുറ്റപത്രം കൊടുത്ത പൊലീസ്, സുനിക്കെതിരെ കൃത്രിമമായി തെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത് എന്നാണ് ഇവരുടെ കണക്കുകൂട്ടൽ.