സ്കോട്‌ലന്‍ഡില്‍ എഡിൻബറോയിൽനിന്നും കാണാതായ മലയാളി വൈദികന്‍(33) മരിച്ചതായി വിവരം. ചൊവ്വാഴ്ച മുതലാണ് ആലപ്പുഴ പുളിങ്കുന്ന് ഫാ. മാര്‍ട്ടിന്‍ സേവ്യറെ കാണാതായത് . സ്കോട്‍ലന്‍ഡ് പൊലീസ് തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിവരം അറിയിച്ചു. കൂടുതല്‍ വിവരം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമെന്ന് പൊലീസ് അറിയിച്ചു.
സി.എം.ഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറ. ഞായറാഴ്ച തിരുക്കർമ്മങ്ങൾക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്. എന്നാൽ അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതർതന്നെ വിവരം പൊലീസിൽ അറിയിച്ചത്. പഴ്സും പാസ്പോർട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമിൽതന്നെയുണ്ട്. മുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് ദുരൂഹത വർധിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കെത്തിയ വിശ്വാസികളാണ് വൈദികന്റെ അസാന്നിധ്യം രുപതാധികൃതരെ അറിയിച്ചത്.
ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ പള്ളിയിൽ സഹവികാരിയായി ജോലിനോക്കിയിരുന്ന ഫാ. മാർട്ടിൻ എട്ടുമാസം മുമ്പ് ഒക്ടോബർ മാസത്തിലാണ് ഉപരിപഠനാർഥം ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ എത്തിയത്. വൈദികരുടെ ദൗർലഭ്യം അനുഭവപ്പെടുന്ന എഡിൻബറോ രൂപത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം ദേവാലയശുശ്രൂഷകൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു.
എഡിൻബറോ രൂപതയിലെ ഫാൽകിർക്കിനു സമീപമുള്ള കോർസ്ട്രോഫിൻ ‘’സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’’ റോമൻ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാർട്ടിന്റെ സേവനവും താമസവും. നിരവധി അരുവികളും കനാലുകളും നിറഞ്ഞ ഈ പ്രദേശം ഏറെക്കുറെ കുട്ടനാടിന് സമാനമായ ഭുപ്രകൃതിയുള്ള സ്ഥലമാണ്. പ്രഭാതസവാരിക്കിടെയിലോ മറ്റോ ഇത്തരത്തിലുള്ള വെള്ളക്കെട്ടിലോ കനാലിലോ അപകടം സംഭവിച്ചതാണോ എന്ന ശക്തമായ സംശയമുണ്ട്. കോർസ്ട്രോഫിൻ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാർട്ടിൻ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പോലീസ് ടീം അംഗങ്ങൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തീവ്രവാദസംഘടനകൾക്ക് തിരോധാനവുമായി ബന്ധമുണ്ടായേക്കാമെന്ന തരത്തിൽ ചില വാർത്തകൾ സമൂഹമാധ്യമങ്ങളിലും ബ്രിട്ടണിലെ ചില പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിലും വന്നിരുന്നെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. കേരളത്തിൽനിന്നും സി.എം.ഐ. സഭാ അധികൃതർ എഡിൻബറോ ബിഷപ്പുമായും വികാരി ജനറാളുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ ആരായുന്നുണ്ട്.