വാക്സിൻ വിരുദ്ധർക്ക് ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. നിയമലംഘനം തുടർന്നാൽ കർശന നടപടിയുണ്ടാകും. ബോധവത്കരണ പ്രവർത്തനങ്ങൾ വിജയം കണ്ടില്ലെങ്കിൽ വാക്സിൻ നിയമപരമായി നിർബന്ധമാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി കെ കെ ഷൈലജ മനോരമ ന്യൂസിനോടു പറഞ്ഞു.
അജ്ഞതയും അബദ്ധ ധാരണകളും കാരണം സംസ്ഥാനത്ത് പതിമൂന്ന് ശതമാനം കുട്ടികൾക്കും മുഴുവൻ വാക്സിനുകളും എടുത്തിട്ടില്ലെന്ന മനോരമ ന്യൂസ് വാർത്തയോടാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
എല്ലാ കുട്ടികൾക്കും മുഴുവൻ പ്രതിരോധ വാക്സിനുകളും നല്കുകയെന്നത് സർക്കാരിന്റെ പ്രഥമ പരിഗണനയാണ്. വാക്സിനേഷന്റെ തോത് കുറഞ്ഞയിടങ്ങളിൽ ബോധവത്കരണം ശക്തമാക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. വാക്സിനുകൾ എടുക്കാതിരുന്ന നാലു കുരുന്നുകളാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. അടുത്ത കാലം വരെ നിയന്ത്രണ വിധേയമാക്കിയിരുന്ന ഡിഫ്തീരിയയും വില്ലൻ ചുമയും അടക്കമുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.