സാധാരണക്കാരെ മടുപ്പിക്കുന്ന സർക്കാർ ഒാഫീസുകളാണ് നമ്മുടെ നാട്ടിലുളളത്. ഉദ്യോഗസ്ഥരാൽ വരുത്തിയ തെറ്റിന് പത്തൊൻപതുവർഷമായി സർക്കാർ ഒാഫീസ് കയറുന്ന പട്ടാമ്പിക്കാരനായ അബ്ബാസിന്റെ അനുഭവവും വ്യത്യസ്തമല്ല. റീസർവേ നമ്പറിലെ തെറ്റുതിരുത്തി കിട്ടാൻ റവന്യൂമന്ത്രിക്ക് വരെ പരാതി നൽകി കാത്തിരിക്കുകയാണ് അബ്ബാസ്.
സർക്കാരുദ്യോഗസ്ഥനായിരുന്ന ടി.എം.അബ്ബാസിന്റെ പരാതി റീസർവേ റവന്യൂ ഉദ്യോഗസ്ഥരെക്കുറിച്ചാണ്. പട്ടാമ്പി താലൂക്കിൽ ഒാങ്ങല്ലൂർ വില്ലേജ് ഒന്നിൽ കളളാടിപ്പെറ്റയിൽ അബ്ബാസിന്റെ പിതാവ് ടി.എം. മുഹമ്മദ് റാവുത്തറിന്റെ പേരിലുളള 66 സെന്റ് സ്ഥലത്തിൽ അറുപതു സെന്റ് സ്ഥലം ഏഴു മക്കൾക്കായി വീതിച്ചു നൽകി. 1999 ൽ ആധാരം എഴുതി പോക്കുവരവിനായി ഒാങ്ങല്ലൂർ വില്ലേജിൽ എത്തിച്ചു.
അന്നു തുടങ്ങിയതാണ് സർക്കാർ ഒാഫീസ് കയറിയുളള അബ്ബാസിന്റെ യാത്ര. റീസർവേ നടത്തിയ ഉദ്യോഗസ്ഥർ തെറ്റായ സർവേനമ്പർ എഴുതിയതാണ് വിനയായത്. ഭൂമി കൊടുത്തയാളുടെ പേരിൽ ആറും ഭൂമി വാങ്ങിയ മകൻ അറുപത് സെന്റ് സ്ഥലത്തിനും ഉടമയായി.
പിതാവ് വീതംവച്ചു നൽകിയ ഭൂമി മക്കളുടെ കൈവശമാണെങ്കിലും രേഖാമൂലം കിട്ടിയാലെ പ്രയോജനപ്പെടുകയുളളു. ഉദ്യോഗസ്ഥരുടെ കൈക്കൂലിയും കളളത്തരവുമാണ് നീതിനിഷേധത്തിന് പിന്നിലെന്ന് അബ്ബാസ് പറയുന്നു. സമാനമായ രീതിയിൽ നിരവധി പരാതികൾ നേരത്തെ വിജിലൻസ് പരിശോധനയിലും കണ്ടെത്തിയതാണ്.