കോഴിക്കോട് ചെമ്പനോട വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയില്‍ കരുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. ഇനിയും ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശനമായ നിർദ്ദേശം നൽകി. വില്ലേജ് ഓഫീസുകളുടെ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കേണ്ട ചുമതല തഹസില്‍ദാര്‍മാർക്കാണെന്നും ജീവനക്കാരെ മാറ്റാന്‍ ഉള്‍പ്പെടെയുളള അധികാരം നല്‍കുമെന്നും റവന്യൂ അഡീ.ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ചെമ്പനോട പോലുള്ള സംഭവങ്ങളുണ്ടായാല്‍ ആദ്യനടപടി തഹസില്‍ദാര്‍ക്കെതിരെയായിരിക്കുമെന്നാണ് നിർദ്ദേശം. ഒരേ വസ്തുവില്‍ ഒന്നിലധികം തവണ കരംവാങ്ങിയാലും നടപടിയുണ്ടാകും. നിയമത്തിന് വിരുദ്ധമല്ലാത്ത എല്ലാകേസുകളിലും ഭൂനികുതിവാങ്ങണമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. സർവേ ചെയ്തിട്ടില്ലാത്ത ഭൂമിക്കും താൽക്കാലികമായി നികുതി ഈടാക്കണം.
വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസിൽ എത്തുന്നവരെ രണ്ടു തവണയിൽ കൂടുതൽ വരുത്തരുത്.നിയമപരമായി ഭൂ നികുതി സ്വീകരിക്കാൻ കഴിയുന്നതാണെങ്കിൽ അപ്പോൾ തന്നെ കരം സ്വീകരിച്ചു രസീത് നൽകണം.എന്തെങ്കിലും കാരണത്താൽ നികുതി സ്വീകരിക്കാൻ കഴിയാതെ വന്നാൽ അടുത്ത ദിവസം സ്വീകരിച്ചു രസീത്് നൽകണം. കരം നിരസിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തി ഭൂവുടമയെ അറിയിക്കണം.ഇതു സംബന്ധിച്ച ആക്ഷേപം ഏതു തഹസിൽദാർക്കു നൽകണമെന്നു വ്യക്തമായി അറിയിക്കണം. തഹസിൽദാർ ഇക്കാര്യം പരിശോധിച്ചു ബന്ധപ്പെട്ടവരെ അറിയിക്കണം. കരം അടയ്്ക്കൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി.
ചെമ്പനോട വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയില്‍ ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്റെ നടപടി. സസ്പെന്‍ഷനിലായ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും അടുത്തമാസം ഏഴിനകം നേരിട്ട് ഹാജരാകാന്‍ ഉപലോകായുക്ത ഉത്തരവിട്ടു.
ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാർ വ്യക്തമാക്കിയിരുന്നു.മരിച്ച ജോയിയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശ്രിതനിയമനം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടര്‍ യു.വി.ജോസിനൊപ്പമെത്തിയ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ വില്ലേജ് ഒാഫിസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.