പുതിയ ചിത്രം വരുംമുന്‍പ് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമമെന്ന് നടന്‍ ദിലീപ്. പുതിയ ചിത്രങ്ങള്‍ വരുമ്പോള്‍ ദുഷ്പ്രചരണം പതിവാകുന്നു.പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുള്ള സിനിമാപ്രവര്‍ത്തകരെ വിളിച്ചിരുന്നു.അവര്‍ ബ്ലാക്മെയില്‍ ചെയ്യപ്പെടാതിരിക്കാനാണ് വിളിച്ചതെന്നും ദിലീപ് ദിലീപ് 'കൗണ്ടര്‍ പോയന്റില്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ബ്ലാക് മെയില്‍ ഭീഷണിയെന്ന് നടന്‍ ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയുമാണ് ഭീഷണിപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറി.
വിഷ്ണു എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നു ദിലീപ് മനോരമ ന്യൂസിനോടു പറഞ്ഞു. ഏപ്രില്‍ 20നാണ് പരാതി നൽകിയത്. സത്യം പുറത്തുവരാന്‍ താന്‍ മുന്‍പന്തിയിലുണ്ടാവും. സിനിമയിലെ എല്ലാവർക്കും വേണ്ടിയാണ് പോരാടുന്നതെന്നും ദിലീപ് പറഞ്ഞു.
നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടർന്ന് തനിക്കെതിരെ വന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ഇതിനു മുമ്പും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവത്തിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ പലരും ശ്രമിച്ചെന്നും അതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേസിലെ ഇൗ പുതിയ വഴിത്തിരിവ് യഥാർഥ പ്രതികളിലേക്ക് എത്താൻ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടേതെന്നു സംശയിക്കുന്ന കത്ത് പുറത്ത് വന്നിരുന്നു . നടന്‍ ദിലീപിന് എഴുതിയ കത്താണിത് . ഒപ്പമുള്ള അഞ്ചുപേരെ രക്ഷിക്കണമെന്ന് സുനി കത്തിൽ പറയുന്നു. വാഗ്ദാനം ചെയ്ത പണം നല്‍കണം. പിടിയിലായശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്നും കത്തിൽ സുനി പറയുന്നു.
ജയിലിൽ വച്ച് താൻ മനസിലാക്കിയ കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ചാലക്കുടിക്കാരൻ ജിൻസൺ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകേണ്ടിവരുമെന്നും പൊലീസ് അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനിയും താനും കാക്കനാട് ജയിലിൽ ഒരേ സെല്ലിലായിരുന്നു എന്നും ജിൻസൺ മനോരമ ന്യൂസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ 12നാണ് ജിൻസൺ പുറത്തിറങ്ങിയത്.