വിഷ്ണു എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നു ദിലീപ് മനോരമ ന്യൂസിനോടു പറഞ്ഞു. ഏപ്രില്‍ 20നാണ് പരാതി നൽകിയത്. സത്യം പുറത്തുവരാന്‍ താന്‍ മുന്‍പന്തിയിലുണ്ടാവും. സിനിമയിലെ എല്ലാവർക്കും വേണ്ടിയാണ് പോരാടുന്നതെന്നും ദിലീപ് പറഞ്ഞു.
സംഭവത്തിൽ ദിലീപ് പൊലീസില്‍ പരാതി നല്‍കി. നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയുമാണ് ഭീഷണിപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറി.
നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടർന്ന് തനിക്കെതിരെ വന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ഇതിനു മുമ്പും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവത്തിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ പലരും ശ്രമിച്ചെന്നും അതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേസിലെ ഇൗ പുതിയ വഴിത്തിരിവ് യഥാർഥ പ്രതികളിലേക്ക് എത്താൻ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.