തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവർത്തകരുെട കള്ളനോട്ട് അടിയിൽ ഒ.ബി.സി മോർച്ച നേതാവ് രാജീവിനെയും പ്രതിചേർത്തു. രാജീവും സഹോദരൻ രാകേഷും ചേർന്ന് കള്ളനോട്ട് നൽകി കബളിപ്പിച്ചത് തീരദേശമേഖലയലെ സാധാരണക്കാരെയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കള്ളനോട്ടടിയിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
യുവമോർച്ച കൊടുങ്ങല്ലൂർ എസ്.എൻ. പുരം കിഴക്കൻ മേഖല പ്രസിഡന്റായ രാകേഷ് ഏരാച്ചേരിയുടെ വീട്ടിൽ നിന്നാണ് ഇന്നലെ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും കണ്ടെടുത്തത്. രാകേഷിനെ ചോദ്യം ചെയ്തതോടെ സഹോദരനും ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച കയ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറിയുമായ രാജീവ് ഏരാച്ചേരിക്കും കള്ള നോട്ട് വ്യാപാരത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി. കംപ്യൂട്ടർ വിദഗ്ദരായ ഇരുവരും ചേർന്നാണ് നോട്ടടിച്ചിരുന്നത്. രണ്ടാഴ്ച മുൻപ് മതിലകത്തെ പെട്രോൾ പമ്പിൽ രാജീവ് രണ്ടായിരം രൂപയുടെ കള്ളനോട്ട് നൽകിയിരുന്നതായും കണ്ടെത്തി. അതിനെതുടർന്നാണ് കേസെടുത്തത്. ഒളിവിലുള്ള രാജീവ് കന്യാകുമാരി വഴി തമിഴ്നാട്ടിലേക്ക് കടന്നെന്ന സൂചനയിൽ തിരച്ചിലും ശക്തമാക്കി.
ഒരു മാസത്തിലേറെയായി ഇരുവരും വീട്ടിൽ കള്ളനോട്ട് അച്ചടി നടത്തിയിരുന്നെന്നാണ് സൂചന. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളാണ് അടിച്ചിരുന്നത്. അതുകൊണ്ട് തന്നെ മൽസ്യത്തൊഴിലാളികളും ലോട്ടറി വിൽപ്പനക്കാരും അടക്കമുള്ള സാധാരണക്കാർക്കാണ് കള്ളനോട്ടുകൾ നൽകി വഞ്ചിച്ചത്. അതേസമയം നോട്ട് നിരോധനത്തിന് ശേഷം ബി.ജെ.പി നടത്തുന്ന പരിപാടികളിൽ വലിയ തോതിൽ പണമൊഴുക്കാറുണ്ടെന്നും അതിനാൽ കള്ളനോട്ടടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ സി.ഐയ്ക്കാണ് ഇപ്പോൾ അന്വേഷണ ചുമതല.