പുതുവൈപ്പിൽ സമരം തുടരാൻ സമരസമിതി യോഗത്തിൽ തീരുമാനം. എൽ പി ജി സംഭരണകേന്ദ്രം പദ്ധതി പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കും വരെ പ്രക്ഷോഭം തുടരും.പ്രതിഷേധക്കാരെ മർദിച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.
പുതുവൈപ്പിലെ എൽ പി ജി സംഭരണകേന്ദ്രം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിശോധിക്കാൻ സർക്കാർ വിദഗ്ദസമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലാണ് തുടർ തീരുമാനങ്ങൾ കൈക്കൊള്ളാൻ സമരസമിതി യോഗം ചേർന്നത്.സർക്കാർ നിയോഗിക്കുന്ന സമിതിക്ക് പ്ലാന്‍റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് പ്രതിഷേധക്കാർ പറയുന്നു.സമിതിയുടെ റിപ്പോർട്ട് വരും വരെ നിലവിലെ സമരം തുടരും.പുതുവൈപ്പിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കാൻ സമര സമതി തീരുമാനിച്ചു.
ഹൈക്കോടതി ജംക്‌ഷനിൽ പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാകാത്തപക്ഷം ആ വിഷയം ഉന്നയിച്ച് പ്രത്യക്ഷസമരത്തിലേക്ക് നിങ്ങാനാണ് സമരസമിതിയുടെ തീരുമാനം. എൽപിജി സംഭരണകേന്ദ്രത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിലേക്ക് എളങ്കുന്നപ്പുഴക്ക് പുറമെ മറ്റ് പഞ്ചായത്തുകളെക്കൂടി അണിനിരത്തുന്നതിനുള്ള ശ്രമങ്ങളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്.