വില്ലേജ് ഒാഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളാകുന്നു. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പുകളിൽ രണ്ടാം സ്ഥാനത്ത് റവന്യുവകുപ്പാണെന്ന് വിജിലൻസ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ മന്ത്രിയോ മേലധികാരികളോ തയാറായില്ല. കഴിഞ്ഞമാസം 60 വില്ലേജ് ഒാഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ 38 ഇടത്തും ക്രമക്കേട് കണ്ടെത്തിയിരുന്ന
തിരുവനന്തപുരം വെള്ളറട സ്വദേശി സാംകുട്ടിയെ ആരും മറന്നിട്ടുണ്ടാവില്ല. വില്ലേജ് ഒാഫീസിൽ പട്ടയം കിട്ടാൻ വർഷങ്ങൾ കയറിയിറങ്ങി മടുത്ത് ഒടുവിൽ ഉദ്യോഗസ്ഥർക്കെതിരെ പെട്രോൾ പ്രയോഗം നടത്തേണ്ടി വന്ന സാധാരണക്കാരൻ. ഒരു കൊല്ലത്തിന് ശേഷം കോഴിക്കോട്ടെ ചെമ്പനോട വില്ലേജ് ഒാഫീസിന് മുമ്പിൽ കർഷകന് ആത്മഹത്യ ചെയ്യേണ്ടിവന്നതും റവന്യു ഒാഫീസുകളിൽ തുടരുന്ന അഴിമതി തന്നെ. പലതവണ വിജിലൻസ് തന്നെ ഇക്കാര്യം തുറന്നുകാട്ടിയിരുന്നു. ആറുമാസം മുമ്പ് ഒാരോ വകുപ്പുകളിലേയും അഴിമതിയുടെ തോത് അക്കമിട്ട് നിരത്തി വിജിലൻസ് പുറത്തിറക്കിയ അഴിമതി സൂചിക നോക്കുക. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പുകളിൽ രണ്ടാം സ്ഥാനമാണ് റവന്യുവകുപ്പിന്. പക്ഷെ ഒരു തിരുത്തലിന് റവന്യുമന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ അന്ന് തയാറായില്ല. ആകെയുണ്ടായത് രണ്ടുമാസം കഴിഞ്ഞപ്പോൾ അഴിമതി തടയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിൽ ഇറക്കിയ ഒരു സർക്കുലർ മാത്രം.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞമാസം 22ന് സംസ്ഥാനത്തെ വില്ലേജ് ഒാഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡും ഞെട്ടിപ്പിക്കുന്നതാണ്. അറുപതിടത്ത് നടന്ന മിന്നൽ പരിശോധനയിൽ 38 ഇടത്തും ക്രമക്കേട് കണ്ടെത്തി. ഏറ്റവും കൂടുതൽ കണ്ടത് കോഴിക്കോട്ടെ തന്നെ കട്ടിപ്പാറ വില്ലേജ് ഒാഫീസിലും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സര്‍ട്ടിഫിക്കറ്റുകൾക്ക് വൻതുക കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാഷ്ട്രീയനേതൃത്വങ്ങൾക്ക് വൻതുക കൈക്കൂലി കൊടുത്താണ് പലരും വരുമാനം കൂടുതലുള്ളയിടങ്ങളിൽ സ്ഥലം മാറ്റം സംഘടിപ്പിക്കുന്നത്.