ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്‍റ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ ആത്മഹത്യചെയ്ത ജോയിയുടെ ഭാര്യ മോളി. വസ്തുവിന്‍റെ രേഖകളെല്ലാം കൃത്യമായി ഉണ്ടായിരുന്നിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്താണ് ജോയി ആത്മഹത്യചെയ്തത്. കുടുംബത്തിന്‍റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മോളി മനോരമ ന്യൂസിനോട് പറഞ്ഞു.
' വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു ജോയിയുടെ ആത്മഹത്യയ്ക്കു കാരണം. കയ്യിൽ സ്ഥലത്തിന്റെ മുഴുവൻ രേഖയുണ്ട്. കൈക്കൂലി നൽകി എനിക്കൊന്നും ചെയ്തുതരേണ്ടെന്നു ജോയി പറഞ്ഞിരുന്നു. ജോയി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു കത്തുകൊടുത്ത അന്നുഞാൻ അവരുടെ കയ്യുംകാലും പിടിച്ചു പറഞ്ഞതാ.. എന്തെങ്കിലും ചെയ്തു താ എന്ന്. അപ്പോൾ അവർ പറഞ്ഞു അവരെ ജോയി ചീത്ത വിളിച്ചെന്ന്. അതിന്റെ പേരിൽ ഞാൻ അവരോടു ക്ഷമ ചോദിച്ചു പറഞ്ഞു. നടന്നു നടന്നു മടുത്തിട്ടാണ് ജോയി ചീത്ത വിളിച്ചതെന്നാണു ഞാൻ വിചാരിക്കുന്നത്. ആത്മഹത്യാകുറിപ്പ് തിരികെത്തന്നിട്ടു ഞങ്ങൾ ശരിയാക്കിത്തരും എന്നു പറഞ്ഞു. ഏപ്രിൽ 27നായിരുന്നു അത്. പിന്നെ ഒരു അനക്കവുമില്ല. പിന്നെയും ജോയി പലതവണ കയറിയിറങ്ങി. ഒരു മാസം കഴിഞ്ഞു വാ എന്നാണ് അവർ എപ്പോഴും പറയുന്നത് ' – മോളി പറഞ്ഞു.