കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി എഡിജിപി ബി.സന്ധ്യയാണ് വീണ്ടും മൊഴിയെടുത്തത്. പൾസർ സുനി അടക്കമുള്ളവരെ പ്രതിചേർത്ത് നടത്തിയ ആദ്യ അന്വേഷണത്തിന് ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തത് എന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച് ചില കാര്യങ്ങൾ, ജയിലിലെ സഹതടവുകാരിൽ ഒരാളോട് പൾസർ സുനി വെളിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ തടവുകാരിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയുടെ അനുമതി വാങ്ങിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വീണ്ടും നടിയുടെ മൊഴിയെടുത്തത് എന്നാണ് സൂചന.