കാർഷികവായ്പ എഴുതിതള്ളുന്നത് സംബന്ധിച്ച് വിവാദപരാമർശവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്പകൾ എഴുതിതള്ളുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. മുംബൈയിൽനടന്ന, പുണെ മുൻസിപ്പൽ കോർപറേഷൻ ബിഎസ്ഇ ബോണ്ട് ലിസ്റ്റിങ് പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പ്രതികരണം. കടങ്ങളെല്ലാം എഴുതിതളളുകയെന്നത് ശാശ്വതമായ പരിഹാരമല്ലെന്നും, അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അത് ആവശ്യമുള്ളുവെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. പരാമർശത്തിനെതിരെ മഹാരാഷ്ട്രയിലെയും, പഞ്ചാബിലേയും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വായ്പകൾ എഴുതിതള്ളുന്ന സംസ്ഥാങ്ങൾതന്നെ അതിനുള്ള പണവും കണ്ടെത്തണമെന്ന കേന്ദ്രധനമന്ത്രി അരുൺജയ്റ്റ്ലിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
Advertisement