സംസ്ഥാനത്ത് തൊഴിലുറപ്പുപദ്ധതിയിൽ നിന്ന് തൊഴിലാളികൾ പിൻമാറുന്നു. മുൻ വർഷത്തെക്കാൾ പകുതി തൊഴിൽദിനങ്ങളേ ഇക്കൊല്ലം ആയിട്ടുള്ളെന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൂലി കുടിശിക ആയതോടെയാണ് തൊഴിലുറപ്പ് പദ്ധതി ജനപ്രിയമല്ലാതായത്.
കഴിഞ്ഞ സാമ്പത്തികവർഷം ജൂൺ 12 വരെ 32.11 ലക്ഷം തൊഴിൽദിനങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ഈ സാമ്പത്തികവർഷം ഇക്കാലയളവിൽ ഇത് 17.82 ലക്ഷം തൊഴിൽ ദിനങ്ങളായി കുറഞ്ഞു. 55.52 ശതമാനം കുറവ്. തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 3.06 ലക്ഷത്തിൽ നിന്ന് 1.83 ലക്ഷമായി കുറഞ്ഞു. അറുപതുശതമാനത്തോളം കുറവ്. തൊഴിൽ നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാണ്. എന്നാൽ കൂലികിട്ടാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് പണിക്കുപോകാൻ പഴയതുപോലെ ആൾക്കാർ തയ്യാറാകുന്നില്ലെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലെടുത്തവർക്കുള്ള കൂലി ഡിസംബർ മുതൽ കുടിശികയാണ്. മെയ് 25 വരെയുള്ള കണക്കുപ്രകാരം മാത്രം കുടിശിക തുക 683.39 കോടിരൂപ വരും. ഈ തുക കേ്ന്ദ്രസർക്കാർ അടിയന്തരമായി അനുവദിക്കണമെന്ന് സംസ്ഥാനനിയമസഭ പ്രമേയം പാസാക്കി. തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. കുടിശിക സംസ്ഥാനസർക്കാർ കൊടുക്കാമെന്നും പിന്നീട് കൈമാറിയാൽ മതിയെന്ന നിർദേശത്തിനും കേന്ദ്രത്തിന് മറുപടിയില്ല.