ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പരാതിക്കാരിയായ യുവതി സുഹൃത്തിനെതിരെയും പൊലീസില്‍ പരാതി നല്‍കി. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സുഹൃത്ത് വ്യാജപ്രചാരണം നടത്തുന്നതായും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദയെ യുവതി സന്ദര്‍ശിച്ചു.
ഇതിനിടെ കേസില്‍ യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാൻ കോടതി അനുമതി നൽകി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ യുവതിയോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. അതേസമയം ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്ക് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചത്. നുണപരിശോധന നടത്താൻ വ്യക്തിയുടെ സമ്മതവും അനിവാര്യമായതിനാലാണ് നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ യുവതിയോട് കോടതി ഉത്തരവിട്ടത്.
യുവതിയെ ബ്രെയിൻ മാപ്പിങ്ങിന് വിധേയയാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ഗംഗേശാനന്ദയ്ക്ക് ജാമ്യം ലഭിച്ചാൽ ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടുത്തി യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.ഇത് പരിഗണിച്ച് ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സിബിഐക്ക് കൈമാറണമെന്ന യുവതിയുടെ അപേക്ഷ പരിഗണിക്കുന്നത് പോക്സോ കോടതി മറ്റന്നാളത്തേക്കു മാറ്റി.