പുതുവൈപ്പിലെ സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി. നാളെ തിരുവനന്തപുരത്താണ് ചര്‍ച്ച. സമരമിതി പ്രവര്‍ത്തകരെ ചർച്ചക്ക് ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. പുതുവൈപ്പിലെ ഐ.ഓസിയുടെ എല്‍പിജി സംഭരണശാലക്കെതിരെ സമരം ചെയ്തവര്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സമരസമിതി തീരുമാനിച്ചത്. എന്നാല്‍ സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകളുടെ അഭിപ്രായം മാനിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമരസമിതി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ചര്‍ച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണവും ലഭിച്ചു.
ഐഒസി ടെര്‍മിനല്‍ നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമരസമിതി വ്യക്തമാക്കി. ടെര്‍മിനലിനു മുന്നില്‍ സമരക്കാരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക, പ്ലാന്റ് മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ച്ചക്കില്ലെന്നും സമരക്കാർ വ്യക്തമാക്കി. ഐ ഒ സി പ്ലാന്റിന് എതിരെ നടക്കുന്ന സമരത്തിന് തീവ്ര സംഘടനകളുടെ പിൻതുണയുണ്ടെന്ന റൂറൽ എസ് പി എ വി ജോർജിന്റെ പരാമര്‌ശവും സമരക്കാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത 82 പേര്‍ ജാമ്യം വേണ്ടെന്ന് അറിയിച്ചെങ്കിലും കോടതിയുടെ നിര്‍ദേശപ്രകാരം ഇവരെ ജാമ്യത്തിൽ വിട്ടു. സമരക്കാർക്ക് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രിയ പാർട്ടികളും സംഘടനകളും പുതുവൈപ്പിലെത്തിയിരുന്നു.