പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ തുറന്ന വിമര്‍ശനവുമായി സി.പി.ഐ. മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കില്‍ പൊലീസിനെ നിലയ്ക്കുനിര്‍ത്താന്‍ സിപിഐ തയാറാണെന്ന് എറണാകുളം ജില്ലാസെക്രട്ടറി പി.രാജു പറഞ്ഞു. മുഖ്യമന്ത്രിയെയും പൊലീസിനെയും നിശിതമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രവും രംഗത്തെത്തി.
പുതുവൈപ്പിലെ പൊലീസ് നടപടി പരാമര്‍ശിച്ചാണ് സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി.രാജുവിന്റെ വിമര്‍ശനം. കമ്യൂണിസ്റ്റ് വിരോധിയായ ഡി.സി.പി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ണ് എഐവൈഎഫ് എറണാകുളം റെയ്ഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
പൊലീസ് നടപടി എല്‍.ഡി.എഫിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമായെന്നാണ് ജനയുഗം മുഖപ്രസംഗത്തിലെ വിമര്‍ശനം. സർക്കാർ നയം വികൃതമാക്കിയ പൊലീസുകാർക്കെതിരെ നടപടി വേണം. എല്‍.പി.ജി പദ്ധതിയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം ജനങ്ങൾക്ക് നൽകിയിട്ടില്ലെന്നും മുന്‍വിധി കൂടാതെ പുതുവൈപ്പിലെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ജനയുഗം. വികസനത്തിന് വിനാശകരമായ പാശ്ചാത്യമാതൃക പിന്തുടരരുതെന്നും സിംഗൂരും നന്ദിഗ്രാമും പാഠമാകണമെന്നും പാര്‍ട്ടി മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.