പുതുവൈപ്പ് സമരത്തിൽ പൊലീസ് നടപടിയെ തള്ളിപ്പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്രമസമാധാനനില തകരാതെ നോക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. പൊലീസ് കൈയുംകെട്ടി നോക്കിനില്‍ക്കണമെന്നത് ഇടതുമുന്നണി നയമല്ല. പ്രധാനമന്ത്രി വന്ന ദിവസം സമരം നടത്തിയത് തെറ്റാണ്. ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി ടി.പി.സെന്‍കുമാറും ഇന്ന് രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ജങ്ഷനില്‍ സമരക്കാരെ നേരിട്ട കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പുതുവൈപ്പിലെ സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആരോപണ വിധേയനായ കൊച്ചി ഡിസിപി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമായിരുന്നു ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രതികരണം. പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയില്‍ യതീഷ് ചന്ദ്രയ്ക്ക് പങ്കില്ലെന്ന് ഡി ജി പി പറഞ്ഞു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാതയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സമരക്കാര്‍ ശ്രമിച്ചപ്പോഴാണ് യതീഷ് ചന്ദ്രയ്ക്ക് ഇടപെടേണ്ടി വന്നതെന്നും ഡിജിപി വിശദീകരിച്ചു.