കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍. ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന അദ്ദേഹത്തെ തമിഴ്നാട്–ബംഗാൾ പൊലീസ് സംയുക്തമായാണു പിടികൂടിയത്. കർണനെ ചെന്നൈയിൽ എത്തിച്ചശേഷം ഉടൻ കൊൽക്കത്തയിലേക്കു കൊണ്ടുപോകും എന്നാണ് അറിയുന്നത്.
തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഹർജി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ നൽകിയ ഹർജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചിരുന്നു. നേരത്തെ, ജസ്റ്റിസ് കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയുമതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു കർശന മുന്നറിയിപ്പും നൽകി.
കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു ജസ്റ്റിസ് കർണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ ഒളിവിൽപോയ ജസ്റ്റിസ് കർണൻ, കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നു വിരമിക്കുകയും ചെയ്തു.