കാസർകോട് (ബദിയടുക്ക) ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും ആഹ്ളാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ 23 പേർക്കെതിരെ പൊലീസ് കേസെടുത്തു.
കുമ്പടാജെ ചക്കുടലിൽ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരയാണ് ബദിയടുക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുമ്പടാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി നൽകിയ പരാതിയെത്തുടർന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
പാക്കിസ്ഥാൻ ടീം ജേതാക്കളായ 18ന് രാത്രി 11ന് കുമ്പടാജെ ചക്കുടലിൽ ഇവരുടെ നേതൃത്വത്തിൽ റോഡിൽ ആഹ്ളാദ പ്രകടനം നടത്തിയെന്നും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി. ആഹ്ളാദപ്രകടനത്തിനു ശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു.
രാത്രിയിൽ പൊതു സ്ഥലത്ത് മറ്റുള്ളവരെ ഭീതിയിലാഴ്ത്തും പടക്കം പൊട്ടിക്കുക ( ഐപിസി 486 ), മനപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക ( ഐപിസി 153) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.