ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ ചൊല്ലി പ്രതിഷേധം കനക്കുന്നു.രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം ആർഎസ്എസ് അജന്‍ഡയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം മാത്രമാണ് തങ്ങളെ അറിയിച്ചതെന്ന വിമർശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനനേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സ്ഥാനാർഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തിയിട്ടില്ല. സമവായ ചർച്ചകളിൽപോലും ബിജെപി രാംനാഥ് കോവിന്ദിന്റെ പേര് പറഞ്ഞിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം നരേന്ദ്രമോദിക്ക് നൽകണമെന്ന ആവശ്യത്തോട് എൻഡിഎയിൽ എതിർപ്പ് വ്യക്തമാക്കിയത് ശിവസേന മാത്രമായിരുന്നു.
സ്ഥാനാര്‍ഥിപ്രഖ്യാപനം അല്‍ഭുതപ്പെടുത്തിയെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ദലിതനെങ്കിലും കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത്ആർഎസ്എസ് അജന്‍ഡയാണെന്നും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രതിപക്ഷകക്ഷികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം നേതൃത്വം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദലിത് നേതാവായ കോവിന്ദ് ബിജെപിയുടെ എസ്.സി/എസ്.ടി മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. രണ്ടുതവണ രാജ്യസഭാംഗമായിരുന്നു. 23 ന് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും ഫോണില്‍ സംസാരിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.