ജേക്കബ് തോമസ് വിജിലന്‍സിലേക്കില്ല, പകരം സര്‍ക്കാര്‍ പരിശീലനകേന്ദ്രം ഡയറക്ടറാകും. രണ്ടുമാസത്തെ അവധിക്കുശേഷം ജേക്കബ് തോമസ് ഇന്ന് മടങ്ങിയെത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി.
സർക്കാർ നിർദേശ പ്രകാരമായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയെടുത്തത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ട പ്രകാരമാണു കഴിഞ്ഞ ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചത്. തുടർന്ന് ലോക്നാഥ് ബഹ്റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതലയും നൽകി. ഇതിനിടയിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചപ്പോൾ ബഹ്റയെ വിജിലൻസ് ഡയറക്ടറുമാക്കി. സർക്കാർ നിർദേശ പ്രകാരമെടുത്ത രണ്ടുമാസത്തേയും 17 ദിവസത്തേയും അവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിനിടെ പദവിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും കത്തും നൽകിയിരുന്നു. ടി.പി.സെൻകുമാർ കഴിഞ്ഞാൽ നിലവിൽ സംസ്ഥാന കേഡറിൽ മുതിർന്ന ഡിജിപിയാണ് ജേക്കബ് തോമസ്. 30 ന് സെൻകുമാറിന്റെ കാലാവധി തീരുന്നതോടെ പൊലീസിലെ സമഗ്ര അഴിച്ചുപണിയ്ക്കാണ് സർക്കാർ തീരുമാനം.