സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പുതുവൈപ്പ് സമരസമിതി.തിരുവനന്തപുരത്ത് ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കും.
പുതുവൈപ്പിൽ പൊലീസ് നടത്തിയത് അക്ഷരാർത്ഥത്തിൽ നരനായാട്ടായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സാധാരണ ലാത്തി പ്രയോഗിക്കാറുള്ള പൊലീസ്, പക്ഷെ ഇവിടെ കുട്ടികള്‍ അടക്കമുള്ളവരെ മാരകമായി മർദിക്കുകയായിരുന്നു. സമരമുഖത്ത് ഉണ്ടായിരുന്ന ഇരുപത്തിയെട്ടുകാരൻ സൈനുദ്ദീന്റെ രണ്ട് കൈയ്യും പൊലീസ് അടിച്ചൊടിച്ചു.
പരുക്കേറ്റവരെക്കൊണ്ട് കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശൂപത്രിയിലെ വാർഡുകൾ നിറഞ്ഞിരുന്നു. സർക്കാർ വാഹനങ്ങൾ കത്തിച്ചും പൊലീസുകാരെ ബോംബെറിഞ്ഞും തലസ്ഥാനത്ത് നടക്കുന്ന സ്ഥിരം സമരങ്ങളെപ്പോലും പൊലീസ് ഈ വിധം നേരിടാറില്ല. അവർക്കുള്ള രാഷ്ട്രിയ പിന്തുണ വൈപ്പിൻകരക്കാരുടെ സമരത്തിന് ഇല്ലാതെ പോയി. മറുപടി പറയേണ്ടത് പൊലീസിനെ നിയന്ത്രിക്കുന്നവരാണ്. പുതുവൈപ്പിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണകക്ഷിയിലെ പ്രമുഖരും ആശയക്കുഴപ്പത്തിലാണ്.