മലയാളി യുവതിക്ക് വിമാനത്തിനുള്ളിൽ സുഖപ്രസവം. ദമാമിൽനിന്നും കൊച്ചിയിലേക്കുള്ള ജറ്റ് എയർവെയ്സ് വിമാനയാത്രക്കിടെയാണ് സംഭവം. വിമാനം മുംബൈയിലിറക്കിയശേഷം, യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
ദമാമിൽനിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജറ്റ് എയർവെയ്സ്569 വിമാനത്തിൽവച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എക്കണോമിക് ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ, പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനകമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്സും ചേർന്ന് യുവതിക്ക് പരിചരണംനൽകി. പിന്നീട് യുവതി പ്രസവിച്ചു. പാകിസ്ഥാനിലെ കറാച്ചിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രസവംനടന്നതെന്ന് വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് പറഞ്ഞു. ഏതാണ്ട് ഒന്നരമണിക്കൂറിന്ശേഷം വിമാനം മുംബൈയിലിറക്കി.
ശേഷം, വിമാനത്താവളത്തിലെതന്നെ ആംബുലൻസിലാണ് യുവതിയേയും കുഞ്ഞിനേയും മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാൽ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല എന്നതിനാൽ അവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ പങ്കുവച്ചില്ല. യുവതിയുടെ ടിക്കറ്റിലെ വിവരങ്ങൾവച്ച് ബന്ധുക്കളെ ബന്ധപ്പെടുമെന്ന് വിമാനകമ്പനി ജീവനക്കാർ യാത്രക്കാര്‍ക്ക് ഉറപ്പുനൽകി. രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്ക് പറന്നു.