സംസ്ഥാനത്തെ ഞെട്ടിച്ച് പകർച്ചപ്പനി മരണങ്ങൾ കുതിച്ചുയരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് 10 പേർ മരണത്തിനു കീഴടങ്ങി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും.
പത്തുവയസുകാരി ആയിഷ സനയും പതിനൊന്നുകാരൻ അമൽ കൃഷ്ണയും ഉൾപ്പെടെ 10 പേരുടെ ജീവനാണ് ഇന്നലെ മാത്രം പകർച്ചപ്പനി കവർന്നെടുത്തത്. സർക്കാർ സ്വകാര്യ ആശുപത്രികൾ മുഴുവൻ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഇടമില്ലാത്തതിനാൽ മിക്ക സ്വാകാര്യ ആശുപത്രികളും രോഗികളെ മടക്കി അയയ്ക്കുന്നു. ഡോക്ടർമാരുടെ അഭാവം ദുരിതം ഇരട്ടിയാക്കുന്നു.
പലരും പനിച്ചു കിടപ്പാണ്. ബദൽ സംവിധാനങ്ങളുമില്ല. ഇന്നലെ മാത്രം സംസ്ഥാനത്തു 18,873 പേർ പകർച്ചപ്പനിക്കു ചികിൽസ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.ഇതില്‍ 138 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 680 പേര്‍ക്ക് രോഗം സംശയിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എഴുപത് പേര്‍ക്ക്. അടിയന്തര സാഹചര്യം നേരിടാൻ ഐ എം എയുമായി സഹകരിച്ച് പനിബാധിത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പു ഡയറക്ടർ പറഞ്ഞു.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു മുഖ്യമന്ത്രിയെ കാണും. ആരോഗ്യമന്ത്രി എറണാകുളത്ത് വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.