നിലമ്പൂർ വനത്തിലെ കരുളായിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഭരണകക്ഷിയിലെ ഘടകകക്ഷികൾ തന്നെ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ കേസില്‍ പ്രത്യേക ക്രൈബ്രാഞ്ച്സംഘം തയാറാക്കിയ റിപ്പോർട്ട് വൈകാതെ സർക്കാരിന് സമർപ്പിക്കും. മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് ഏകപക്ഷീയമായ ആക്രമണത്തിലാണന്ന വാദമാണ് അന്വേഷണസംഘം തളളിയത്. മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും പൊലീസിന് നേരെ വെടിവയ്പുണ്ടായെന്നാണ് തൃശൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ബിജു ഭാസ്കറിന്റെ നേതൃത്വത്തിലുളള സംഘം തയാറാക്കിയ റിപ്പോർട്ടിലുളളത്. വ്യാജ ഏറ്റുമുട്ടിലാണന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല.
മൃതദേഹ പരിശോധനയില്‍ വെടിയുണ്ട ഉപയോഗിച്ചുള്ള മുറിവുകള്‍ മാത്രമാണ് ദേഹത്ത് കാണാനായത്. 30 മുറിവുകളാണ് കുപ്പുദേവരാജിന്റെ ദേഹത്തുണ്ടായിരുന്നത്. അജിതയുടെ ദേഹത്ത് 29 വെടിയേറ്റ പാടുകളുണ്ട്. ഇരുവരുടേയും ഡി.എൻ.എ പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ല. വെടിവെപ്പ് നടന്ന സ്ഥലത്ത് സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എ.കെ.47 തോക്കിന്റെ റൗണ്ടുകളും സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൂറ്റിയിരുപതോളം സാക്ഷികളെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. പോലീസ്, വനം ഉദ്യോഗസ്ഥർ , മാധ്യമപ്രവർത്തകർ, ആദിവാസികൾ, നാട്ടുകാര്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണകക്ഷിയിലെ സി.പി.ഐ അടക്കമുളള പാർട്ടികൾ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു.