പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിക്കു മൊപ്പം മെട്രോ ട്രയിനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് വിവാദത്തില്‍. പ്രോട്ടോക്കോൾ പ്രശ്നം പരിശോധിക്കമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പിടി തോമസ് എംഎൽഎയും ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്ഷണമുണ്ടായിരുന്നതായി കുമ്മനം പ്രതികരിച്ചു. വിഷയം സമൂഹമാധ്യമങ്ങളിലും തരംഗമായി.
സുരക്ഷാ പ്രശ്‌നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കാൻ ശ്രമിച്ചതായിരുന്നു ആദ്യവിവാദം. ഉദ്ഘാടനത്തിന് പിന്നാലെയാണിലപ്പോള്‍ പുതിയ വിവാദം. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ കുമ്മനം രാജശേഖരൻ വാഹനവ്യൂഹത്തിലും പിന്നീട് പാലാരിവട്ടം സ്റ്റേഷൻ ഉദ്ഘാടത്തിലും ഒന്നാം നിരയിൽ ഇടംപിടിച്ചു. തുടർന്നായിരുന്നു പ്രധാനമന്ത്രിക്കൊപ്പം മെട്രോയിലെ യാത്ര. ഭരണഘടനാ പദവിയില്ലാത്ത, ജനപ്രതിനിധിയല്ലാത്ത കുമ്മനം ഔദ്യോഗിക പരിപാടിയുടെ ഭാഗമായതിന്റെ അനൗചിത്യം ആദ്യം സമൂഹമാധ്യമങ്ങളിലാണ് ചർച്ചയായത്. പിന്നാലെയാണ് നേതാക്കള്‍ ഇടപെട്ടത്. ആദ്യം മന്ത്രി കടകംകപള്ളി, സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷ നേതാവിനെയും ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് പഞ്ചായത്തംഗം പോലുമല്ലത്തയാൾ ഇടിച്ചു കയറിയത് എന്നായിരുന്നു വിമർശനം. മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ എത്തി. പ്രധാനമന്ത്രിയുടെ സുരക്ഷനോക്കാന്‍ എസ്പിജിക്ക് അറിയാം. കടകംപളളി വേവലാതിപ്പെടേണ്ട. വിവരക്കേട് പറയുന്നതിനും അതിരുണ്ടെന്നും കടകംപള്ളിയേക്കാള്‍ ഭേദം മന്ത്രി മണിയാണെന്നും സുരേന്ദ്രന്‍ കുറിച്ചു. പിന്നാലെ വേദിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥലം എംഎൽഎ പിടി തോമസും രംഗത്തെത്തി.
അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കി രാവിലെ കൈമാറിയ പട്ടികയിൽ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ സുരക്ഷാവീഴ്ചയില്ല എന്നുമാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്.