ഹ്രസ്വചലച്ചിത്രമേളയില്‍ മുന്നുചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരുമെന്ന് മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാര്‍ നിലപാട് നാളെ ഹൈക്കോടതിയെ അറിയിക്കും. വിവാദങ്ങൾക്കിടെ പത്താമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വ ചലച്ചിത്രമേളയുടെ സ്ക്രീനിങ് തിരുവനന്തപുരത്ത് തുടങ്ങി. ചൊവ്വാഴ്ച വരെ നീളുന്ന മേളയിൽ 210 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കശ്മീർ സംഘർഷം, രോഹിത് വെമുല, ജെ.എൻ.യു സംഭവങ്ങൾ എന്നിവ വിഷയമാക്കിയ മൂന്നു ചിത്രങ്ങൾക്ക് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചതിന്റെ വിവാദത്തോടെയായിരുന്നു മേളയുടെ മുന്നൊരുക്കം. അഞ്ചുവിഭാഗങ്ങളിലായാണ് 210 ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ഇതിൽ 77 ചിത്രങ്ങൾ മത്സരവിഭാഗത്തിലായിരിക്കും. മുൻവർഷങ്ങളേക്കാൾ പ്രതിനിധികൾ ഇക്കുറി കേരളത്തിന്റെ ചെറുചലച്ചിത്ര മേളക്ക് എത്തുന്നുണ്ട്.
ആദ്യദിനം പ്രദർശനത്തിന് എത്തുന്ന 28 സിനിമകളിൽ ഒമ്പതെണ്ണം മലയാളമാണ്. രാവിലെ മുതൽ നടന്ന പ്രദർശനങ്ങളെ ആവേശത്തോടെയാണ് പ്രതിനിധികൾ വരവേറ്റത്. ഓസ്കാർ നാമനിർദേശം നേടിയ ലൈഫ് അനിമേറ്റഡ്, റോട്ടർഡാം മേളയിൽ പുരസ്കാരം നേടിയ സഖിസോണ എന്നിവയാണ് ഉദ്ഘാടചിത്രങ്ങൾ.