ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒാഫിസർ ഉൾപ്പെടെ ആറു പൊലീസുകാർക്ക് വീരമൃത്യു. സ്റ്റേഷൻ ഹൗസ് ഒാഫിസർ (എസ്എച്ച്ഒ) സബ് ഇൻസ്പെക്ടർ ഫിറോസ് ആണ് വീരമൃത്യുവരിച്ച ഒാഫിസർ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇദ്ദേഹം പുൽവാമ സ്വദേശിയാണ്. അനന്ത്നാഗ് ജില്ലയിലെ തജിവാര അചബലിൽ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരാണ് വീരമൃത്യുവരിച്ച മറ്റു പൊലീസുകാർ. മൂന്നു പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തയിബ ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ്ച സൈന്യവും പൊലീസും സംയുക്തമായി കശ്മീരിലെ അർവാനിയിൽ നടത്തിയ ഒാപ്പറേഷനിൽ പ്രാദേശിക കമാൻഡർ ജുനൈദ് മാട്ടൂ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ഇതിനുള്ള പ്രതികാരമാണ് പൊലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണമെന്നു സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ ഒളിച്ചിരുന്ന ജുനൈദ് ഉൾപ്പെടെയുള്ള മൂന്നു ഭീകരർക്കുനേരെ സൈനിക നടപടിയുണ്ടായത്. മൂന്നു പേരും മരിച്ചുവെന്നാണ് കരുതുന്നത്. സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്.
വെള്ളിയാഴ്ച ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം രജൗരി ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറു തവണയാണ് പാക്കിസ്ഥാൻ ഈ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്.
വ്യാഴാഴ്ച കശ്മീരിൽ രണ്ടിടത്തു ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടു പൊലീസുകാർക്കു ജീവൻ നഷ്ടമായിരുന്നു. ശ്രീനഗറിലെ ഹൈദർപോറയിൽ പൊലീസ് വാഹനത്തിനു നേർക്കു ഭീകരർ നടത്തിയ വെടിവയ്പിലാണ് കോൺസ്റ്റബിൾ ഷെഹ്സാദ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ബോഗൻഡിൽ കോൺസ്റ്റബിൾ ഷബീർ അഹമ്മദിനെ വീടിനു പുറത്തുവച്ചു ഭീകരർ ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.