മാവോയിസ്റ്റ് ബന്ധം സംശയിച്ച് അറസ്റ്റിലായ മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവിന് ജാമ്യം. ദേവികുളം കോടതിയാണ് പെമ്പിളൈ ഒരുമൈ സമരങ്ങളുടെ സൂത്രധാരനായ മനോജ് ജെയിംസിന് ജാമ്യം അനുവദിച്ചത് . മാവോയിസ്റ്റ് നേതാക്കൾ മനോജിന്റെ വീട്ടിലെത്തിയെന്നും രഹസ്യയോഗം ചേർന്നുവെന്നും ഉള്ള രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് മനോജിനെ അറസ്റ്റ് ചെയതത്.
കഴിഞ്ഞ മാസം 29ാം തീയതി മാവോയിസ്റ്റ് ബന്ധമുള്ള മൂന്നു പേർ മൂന്നാറിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മനോജിന്റെ വീട്ടിൽ മൂവരും രണ്ട് ദിവസം തങ്ങിയതായും കണ്ടെത്തി. ജൂലൈ ഒൻപതിന് മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചിരിക്കുന്ന ഭൂസമരത്തിന് മനോജ് മാവോയിസ്റ്റുകളുടെ പിന്തുണ തേടിയതിന്റെ വ്യക്തമായ സൂചനകൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾക്കായാണ് മാവോയിസ്റ്റ് ബന്ധമുള്ളവർ മനോജിന്റെ വീട്ടിലെത്തിയതെന്നാണ് നിഗമനം. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നാണ് മനോജ് പൊലീസിന് നൽകിയ മൊഴി. 2015ലും കഴിഞ്ഞ മാസം മന്ത്രി എം.എം.മണിക്കെതിരെയും പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ മുഖ്യ സൂത്രധാരൻ മനോജാണെന്ന് പൊലീസ് പറഞ്ഞു. മൂന്നാർ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘടനകൾ പ്രവർത്തനം ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ ചില തീവ്രവാദ സംഘടനകളുമായും പെമ്പിളൈ ഒരുമൈ നേതാക്കൾ ബന്ധപ്പെട്ടതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ജൂലൈ ഒൻപതിന് നടക്കുന്ന ഭൂസമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പൊലീസ് നടപടിയെന്നും ആരോപണമുണ്ട്.