അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായുള്ള ഒരുക്കങ്ങളിൽ തൃപ്തിയെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ. പതിനഞ്ച് ദിവസത്തിനകം ജോലികൾ പൂര്‍ത്തിയാക്കുമെന്ന കേരളത്തിന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും വിജയ് ഗോയൽ പറഞ്ഞു. കായിക മേഖലയിൽ താൽപരരായ എട്ടുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതി കേന്ദ്രം തയാറാക്കി കഴിഞ്ഞുവെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അറിയിച്ചു. നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘യൂത്ത് ഇന്ത്യ - വിഷന്‍ 2020’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)) വഴിയാണു സ്‌കോളര്‍പ്പിന് അർഹരാകുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കുട്ടി ശോഭിക്കാൻ സാധ്യതയുള്ള കായിക ഇനത്തിൽ കുട്ടി പരിശീലിക്കുന്നതിന്റെ വിഡിയോ സായിയുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഈ വിഡിയോ കായികരംഗത്തെ വിദഗ്ധർ പരിശോധിച്ച ശേഷമാവും കുട്ടിക്കു വേണ്ട പ്രോൽസാഹനവും സ്കോളർഷിപ്പും നൽകുക. പ്രതിവർഷ സ്കോളർഷിപ്പ് എട്ടു വർഷക്കാലം നൽകാനാണു തീരുമാനം. 1000 കുട്ടികളെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാണ് ആലോചിക്കുന്നത്. 2020, 24, 28 ഒളിംപിക്‌സ് ലക്ഷമിട്ടാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
രാഷ്ട്രീയത്തിൽ ഹിംസയ്ക്കു സ്ഥാനമില്ലെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയൽ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ഹിംസയുടെ രാഷ്ട്രീയമല്ല മോദി ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്നത്. ബിജെപി കേരളത്തിൽ വളരുകയാണ്. അതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് എന്തിനാണ് വെറുപ്പെന്നു മനസിലാകുന്നില്ല. മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പാർട്ടികൾക്കു മാത്രമേ ജനങ്ങളുടെ അംഗീകാരം ലഭിക്കുകയുള്ളൂ. ഇവർക്കു മാത്രമേ തിരഞ്ഞെടുപ്പിൽ വിജയം കഴിയൂവെന്ന് ഓർമിക്കണമെന്നും വിജയ് ഗോയൽ പറഞ്ഞു.