ആരോഗ്യമേഖലയിൽ ആശങ്കപടർത്തി വീണ്ടും പാലക്കാട്ട് ഡെങ്കിപ്പനിമരണം. സംസ്ഥാനത്ത് ഈ വര്‍ഷം പകർച്ചപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. ഒന്നേകാൽ ലക്ഷത്തോളംപേർ ഇതുവരെ ചികിത്സതേടി. തലസ്ഥാനജില്ലയിലാണ് പനിബാധിതർ ഏറ്റവും കൂടുതൽ.
പാലക്കാട്ട് കണ്ണമ്പ്ര സ്വദേശി രഘു ആണ് ഡെങ്കിപ്പനിയെ തുടർന്ന് ഒടുവിൽ മരിച്ചത്. തൃശൂരില്‍ ചികില്‍സയിലായിരുന്നു. പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാകാത്തതിനെ തുടർന്ന് പകർച്ചപനിക്ക്ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. സംസ്ഥാനത്തെ ആശുപ്രത്രികൾ പനിബാധിതരെകൊണ്ട് നിറഞ്ഞു. ഒരുലക്ഷത്തിമുപ്പതിനായിരം പേരാണ് പകർച്ചപനിബാധിച്ച് ഇതുവരെ ചികിത്സതേടിയത്. 6458 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 21,443 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. എച്ച്1 എൻ1 ബാധിച്ചവരുടെ എണ്ണം 741 ആയി. തിരുവനന്തപുരം ജില്ലയിലാണ് പകർച്ചപനി ബാധിതർ കൂടുതൽ. തിരുവനന്തപുരം നഗരത്തിൽ മാത്രം കഴിഞ്ഞ അഞ്ചുമാസത്തിൽ 3600 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ ആകെ 5316 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.തിരുവനന്തപുരം കോർപ്പറേഷനിലെ 96 വാർഡുകളിലും ഡെങ്കിപ്പനി സ്ഥരീകരിച്ചു. ആരോഗ്യവകുപ്പ് മാത്രം വിചാരിച്ചാൽ പകർച്ചവ്യാധി പ്രതിരോധം സാധ്യമാകില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട് ജില്ലയിൽ 14 ഉം,തൃശൂർ കൊല്ലം ജില്ലകളിൽ ആറും, പാലക്കാട് ജില്ലയിൽ14 ഉം പനിമരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.