ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.
ഇംഗ്ലണ്ടിനെ തോല്‍പിച്ച് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയതോടെ ഇന്ത്യ പാക് ഫൈനലിന് വേദിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ബംഗ്ലദേശിനെ എഴുതിത്തള്ളാനാകില്ല എന്നതുകൊണ്ട് കണ്ണുമടച്ച് ഇന്ത്യ പാക് ഫൈനലെന്ന് പറയാനും വയ്യ. ഒരു പതിറ്റാണ്ട് മുന്‍പ കണ്ട ബംഗ്ലദേശ് ടീമല്ല ഇന്ന്. ഏത് വമ്പന്‍മാരേയും കടപുഴക്കിയെറിയാന്‍ പോന്ന കരുത്തുണ്ട്. കഴിഞ്ഞ ഏഴ് ഐസിസി ടൂര്‍ണമെന്റിന്റേയും സെമിഫൈനല്‍ കളിച്ചവരാണെന്നത് അവരുടെ വളര്‍ച്ചയുടെ തെളിവാണ്. ഇന്ത്യയെ ബംഗ്ലദേശ് തോല്‍പ്പിച്ചപ്പോഴൊക്കെ അവരുടെ ബോളര്‍മാരാണ് വിജയമൊരുക്കിയത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും മോശം ബോളിങ് പ്രകടനം ബംഗ്ലദേശിന്റേതാണ്. പാക്കിസ്്ഥാനെ തോല്‍പിച്ച് ലങ്കയോട് തോറ്റ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് സെമിയിലെത്തിയ ഇന്ത്യയ്ക്ക് ബാറ്റിങ് തന്നെയാണ് കരുത്ത്. രോഹിതും ധവാനും നല്‍കുന്ന നല്ല തുടക്കം കൂറ്റന്‍ സ്കോറാക്കി മാറ്റാന്‍ പോന്ന ലൈനപ്പ്.
ബോളിങ്ങില്‍ ഉമേഷ് യാദവിന് ബംഗ്ലദേശിനെതിരെ മികച്ച റെക്കോര്‍ഡാണ് ഉള്ളതെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിച്ച ടീമില്‍ ഇന്ത്യ മാറ്റം വരുത്താനിടയില്ല. ഇപ്പോഴും പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാത്തത് ഫീല്‍ഡിങ്ങിലെ പാളിച്ചയാണ്. ടോസിന്റെ ആനുകൂല്യം പ്രത്യേകിച്ചുണ്ടാകില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ട്. ടോസ് കിട്ടിയാല്‍ ചെയ്സ് ചെയ്യാനാകും കോഹ്‌ലിക്ക് ഇഷ്ടം. കളിക്കുമുന്‍പെ ബംഗ്ലദേശ് ആരാധകരുടെ പ്രകോപനപരമായ സമൂഹമാധ്യമങ്ങളിലെ പോസ്റ്ററുകളും ആവേശം ഉയര്‍ത്തിയിട്ടുണ്ട്. മറുപടി കളിക്കളത്തില്‍ കാണാമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.