മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് സംസ്ഥാന സർക്കാർ നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ജലനിരപ്പ് 112 അടിയ്ക്ക് താഴെയെത്തിയാൽ വെള്ളം എടുക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. തേക്കടിയിലെ ടൂറിസം സംരക്ഷിക്കാൻ തമിഴ്നാട് സർക്കാരുമായി സംസാരിച്ച് ധാരണയിൽ എത്തണമെന്നും ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 109 അടിയായി താഴ്ന്നതോടെ തേക്കടിയിലെ ബോട്ടിങ് വനംവകുപ്പ് നിർത്തിവെച്ചിരുന്നു.
ഇതോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി, ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന കുമളിയിലെ ജനങ്ങളുടെ ജീവിതവും ദുരിതത്തിലായി. ഇത് പരിഗണിച്ചാണ് തമിഴ്നാട് വെള്ളംകൊണ്ടുപോകുന്നത് നിയന്ത്രിക്കണമെന്ന വനംവകുപ്പിന്റെ ശുപാർശ. തുറമുഖ വകുപ്പിന്റെ കീഴിലുള്ള ഹൈഡ്രോ ഗ്രാഫിക് വിഭാഗത്തിന്റെ പഠന റിപ്പോർട്ടും വനംവകുപ്പ് സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായ ബോട്ട് യാത്രയ്ക്ക് ജലനിരപ്പ് 112 അടിയ്ക്ക് മുകളിലാകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മരക്കുറ്റികളും മൺതിട്ടകളും അപകടകരമായ വിധത്തിൽ തടാകത്തിന്റെ അടിത്തട്ടിലുള്ളതായും പരിശോധനയിൽ കണ്ടെത്തി. ജലനിരപ്പ് കുറഞ്ഞാൽ ബോട്ട് ഓടിക്കുന്നത് ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ബോട്ടിങ് നിലയ്ക്കുന്നതോടെ കുമളി ടൗണിന്റെയും സമീപപ്രദേശങ്ങളുടെയും വികസ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്നും വനംവകുപ്പ് ചൂണ്ടികാട്ടുന്നു. സർക്കാർ വരുമാനത്തെയും കാര്യമായി ബാധിക്കുന്നതിനാൽ തമിഴ്നാട് സർക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്തണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. കടുത്ത വരൾച്ച നേരിടുന്ന തമിഴനാട് കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഇടയില്ല. നിലവിൽ കുടിവെള്ളത്തിന് ആവശ്യമായ വെള്ളം മാത്രമാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുപോകുന്നത്.