രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാനുള്ള കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തിലായി. പെട്രോള്‍ ലീറ്ററിനു ഒരുരൂപ പന്ത്രണ്ട് പൈസയും ഡീസലിനു ഒരുരൂപ ഇരുപത്തിനാല് പൈസയും ഇന്ന് കുറച്ചു. രാജ്യത്തെ പെട്രോളിയം ഡീലർമാർ ഉന്നയിച്ച ആശങ്കകൾക്ക് പൂർണ പരിഹാരം കാണാതെയാണ് എണ്ണക്കമ്പനികൾ വില പരിഷ്കരണം നടപ്പിൽവരുത്തുന്നത്.
രണ്ടാഴ്ച കൂടുമ്പോൾ പെട്രോളിയം ഉത്പന്നങ്ങളുടെ വില പുതുക്കുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ വില നിർണയം കൂടുതൽ സുതാര്യമാക്കാനും രാജ്യാന്തരവിപണിയിലെ എണ്ണവിലയിലെ ഏറ്റകുറച്ചിലുകൾ ഉപഭോക്താക്കൾക്ക് ഉടനടി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വില പരിഷ്കരണം ദിവസേനയാക്കുന്നത്. ഇക്കഴിഞ്ഞ േമയ് മുതൽ അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. അർധരാത്രി മുതൽ എണ്ണവില പുതുക്കാനുള്ള തീരുമാനം ഡീലർമാരുടെ സമ്മർദത്തെ തുടർന്നാണ് രാവിലെ ആറ് മണിയിലേക്ക് മാറ്റിയത്. വില പരിഷ്കരണത്തിൽ വീഴ്ച വരുത്തുന്ന ഡീലര്മാരിൽ നിന്ന് ഇനി മുതൽ എണ്ണ കമ്പനികൾ അഞ്ച് ലക്ഷം രൂപയാണ് പിഴ ഈടാക്കുക.
2018 മാർച്ച് 31 ഒാടെ പമ്പുകളിലെ ഒാട്ടോമേഷൻ പൂർത്തിയാക്കുമെന്നും പൊതുമേഖല എണ്ണകമ്പനികൾ ഡീലര്മാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതുവരെ പ്രായോഗിക ബുദ്ധിമുട്ടുകൾ സഹിച്ചു തന്നെ ദിവസേനയുള്ള വില പരിഷ്കരണം നടപ്പിലാക്കിയേ മതിയാകൂ. വില കുറയുമ്പോൾ ഡീലർമാർ നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്ടം സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ മാസം അവസാനം ഡീലർമാരുടെ സംഘടന കേന്ദ്ര പെട്രോളിയം മന്ത്രിയുമായി വീണ്ടും ചർച്ച നടത്തും.