തിരുവനന്തപുരത്ത് വീണ്ടും പനിമരണം. കിളിമാനൂര്‍ സ്വദേശി ഉഷാദേവിയാണ് പനി ബാധിച്ച് മരിച്ചത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ ഡങ്കിപ്പനി മൂലം മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. ഒന്നേകാൽ ലക്ഷത്തോളംപേർ ഇതുവരെ പനിബാധിച്ച് ചികിൽസ തേടി. പനി പ്രതിരോധ നടപടികൾ അറിയിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
പാലക്കാട്ട് കണ്ണമ്പ്ര സ്വദേശി രഘു, കോഴിക്കോട് നന്മണ്ട പരലാട് മലയിൽ ഗീരിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രം ഏഴുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണാത്തതിനാല്‍ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്. 6458 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 21,443 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ള തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ അഞ്ചുമാസത്തിൽ 3600 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എച്ച്1 എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയും രോഗം ബാധിച്ചവരുടെ എണ്ണം 741 ആയും ഉയർന്നു. ആരോഗ്യവകുപ്പ് മാത്രം വിചാരിച്ചാൽ പകർച്ചവ്യാധി പ്രതിരോധം സാധ്യമാകില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
പനി പ്രതിരോധ നടപടികൾ അറിയിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ആരോഗ്യ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം മറുപടി നല്കണം. പനിമരണങ്ങൾ ആവർത്തിക്കാനുള്ള കാരണങ്ങൾ റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.